
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് എട്ട് മുതല്‍ പത്ത് വരെയും കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് എട്ട് മുതല്‍ പതിനൊന്ന് വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് വിലക്ക്.
ഇന്നും നാളെയും കന്യാകുമാരി തീരം, ഗള്‍ഫ് ഒഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും അറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മുതല്‍ പത്ത് വരെ ആന്ധ്രാ പ്രദേശ് തീരത്തും അതിനോട് ചേര്‍ന്നുള്ള മദ്ധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, മദ്ധ്യ-കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് - കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.
ഓഗസ്റ്റ് പതിനൊന്നിന് കര്‍ണാടക തീരം, അതിനോട് ചേര്‍ന്നുള്ള മദ്ധ്യ-കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതിയില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.