shashi-taroor

ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഷെവലിയർ അവാർഡ്. ഫ്രാൻസിന്റെ പരമോന്നത പുരസ്‌കാരമാണ് ദി ലീജിയൺ ഒഫ് ഹോണർ എന്നറിയപ്പെടുന്ന ഈ അവാർഡ്. തരൂരിന്റെ രചനകൾക്കും പ്രഭാഷണങ്ങൾക്കുമുള്ള അംഗീകാരമായിട്ടാണ് ഫ്രാൻസ് ഈ ബഹുമതി നൽകിയിരിക്കുന്നത്. പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് തരൂർ പ്രതികരിച്ചു.

ഫ്രാൻസിന്റെ സംസ്‌കാരവും ഭാഷയും എന്നും തന്നെ വിസ്‌മയിപ്പിച്ചിട്ടുണ്ട്. ഇത്തരം ഒരു പുരസ്കാരം ലഭിച്ചതിലൂടെ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. 1802ൽ നെപ്പോളിയൻ ബോണപ്പാർട്ടാണ് ലീജിയൺ ഒഫ് ഹോണർ ആരംഭിച്ചത്.

2010ൽ സ്പെയിനിന്റെ പരമോന്നത പുരസ്‌കാരവും ശശി തരൂരിനെ തേടി എത്തിയിരുന്നു. തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ എംപിയായി. യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യം, മനുഷ്യവിഭവം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് യുഎന്നിൽ 23 വർഷം ഉന്നത പദവി അലങ്കരിച്ച തരൂർ വിശ്വപൗരൻ എന്ന നിലയിലാണ് അറിയപ്പെടുന്നത്.