tar-burn

കൊച്ചി: ചിലവന്നൂരിൽ കാർ യാത്രികരുടെ ദേഹത്ത് ടാർ ഒഴിച്ച സംഭവത്തിൽ വഴിത്തിരിവ്. പ്രശ്നങ്ങൾ തുടങ്ങിയത് കാർ യാത്രക്കാരാണെന്നും തർക്കത്തിനിടെ ടാറിംഗ് തൊഴിലാളിയുടെ കൈയിലിരുന്ന കന്നാസിൽ നിന്ന് ടാർ ഇവരുടെ ദേഹത്ത് അബദ്ധത്തിൽ വീഴുകയാണെന്നും തെളിഞ്ഞു.

ചിലവന്നൂർ ചെറമ്മേൽവീട്ടിൽ വിനോദ് വർഗീസ് (40), ചെറമ്മേൽ ജോസഫ് വിനു (36), ചെറമ്മേൽ പറമ്പിൽ ആന്റണി ജിജോ(40) എന്നിവർക്കാണ് പൊള്ളലേറ്റത്. വിനോദിനും ജോസഫിനും കൈകൾക്കും കാലിനും സാരമായ പൊള്ളലുണ്ട്. ആന്റണിയുടെ കൈയാണ് പൊള്ളിയത്. എന്നാൽ സമീപത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങളാണ് സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ടാറിംഗ് തൊഴിലാളികള്‍ തങ്ങളുടെ ദേഹത്ത് ടാര്‍ ഒഴിച്ചെന്നായിരുന്നു യുവാക്കളുടെ ആരോപണം. സംഭവത്തില്‍ കൃഷ്ണപ്പൻ എന്ന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാതെ ടാറിംഗ് നടത്തിയത് ചോദ്യം ചെയ്തതിനെ തുടർന്ന് തൊഴിലാളികള്‍ തങ്ങളുടെ ദേഹത്ത് ഒരു പ്രകോപനവും കൂടാതെ ടാറൊഴിക്കുകയുമായിരുന്നു എന്നാണ് പൊള്ളലേറ്റ മൂന്ന് കാര്‍ യാത്രക്കാര്‍ നല്‍കിയ മൊഴി. എന്നാല്‍ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് കാർ യാത്രികരുടെ ഈ വാദം തെറ്റാണെന്ന് മനസിലാവുകയായിരുന്നു. പോകാന്‍ വഴിയുണ്ടായിട്ടും റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് കാര്‍ നിര്‍ത്തുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊഴിലാളികൾ കാറിന് പോകാൻ വഴിയൊരുക്കി നൽകുന്നുണ്ടെങ്കിലും മുന്നോട്ട് പോകാന്‍ തയ്യാറാകാതെ കാർ യാത്രികരായ മൂന്ന് പേർ തൊഴിലാളികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ കന്നാസിലുണ്ടായിരുന്ന ടാർ ഇവരുടെ ദേഹത്ത് വീഴുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം. കാറിലെത്തിയവരാണ് പ്രശ്നം ഉണ്ടാക്കിയതെന്നും ഇവർ മദ്യ ലഹരിയിലായിരുന്നുവെന്നും സമീപവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.