salman-rushdie

ന്യൂയോ‌ർക്ക്: യുഎസിൽ ആക്രമണത്തിനിരയായ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്ദിയുടെ(75) നില അതീവ ഗുരുതരം. വെന്റിലേറ്ററിലെന്ന് റിപ്പോർട്ട്. കരളിനും കൈഞരമ്പുകൾക്കും ഗുരുതര പരിക്ക്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും. ന്യൂയോർക്കിൽ നടന്ന ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ തിരിച്ചറിഞ്ഞു. ന്യൂജഴ്‌സി സ്വദേശി ഹാദി മറ്റാർ (24) ആണ് പിടിയിലായത്. ഇയാൾ പരിപാടിക്കെത്തിയത് പ്രവേശനപാസുമായാണെന്ന് കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്നവർ ഹാദിമിനെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. സദസിലിരുന്ന ഹാദിം പ്രഭാഷണത്തിനൊരുങ്ങിയ റുഷ്ദിയെ സ്റ്റേജിൽ കയറി കുത്തുകയായിരുന്നു. കഴുത്തിൽ മാരകമായി മുറിവേറ്റ് വീണ അദ്ദേഹത്തെ ഉടൻതന്നെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി.

സൽമാൻ റുഷ്ദി ഇസ്ലാം മതമൗലിക വാദികളുടെ വധഭീഷണി നേരിട്ടിരുന്നു.' യു.എസ് - നാടുവിട്ട എഴുത്തുകാർക്കും കലാകാരൻമാർക്കും അഭയകേന്ദ്രം, സർഗ്ഗാത്മക ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഇടം" എന്ന വിഷയത്തിൽ ചർച്ചയ്ക്കൊരുങ്ങുകയായിരുന്നു റുഷ്ദി. അദ്ദേഹത്തെ അവതാരകൻ പരിചയപ്പെടുത്തിയതിനു പിന്നാലെയാണ് അക്രമി സ്റ്റേജിലേക്ക് ചാടിക്കയറിയത്. തടയാൻ ശ്രമിച്ച അവതാരകനും പരിക്കേറ്റിരുന്നു.

1988ൽ സാത്താനിക് വേഴ്സസ് എന്ന കൃതി പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇറാനിയൻ മതനേതാവ് അയത്തൊള്ള ക്വമൈനി അദ്ദേഹത്തെ വധിക്കാൻ ഫത് വാ പുറപ്പെടുവിച്ചിരുന്നു. അന്നു മുതൽ ജീവന് ഭീഷണി നേരിടുന്ന റുഷ്ദി പൊതുവേദികളിൽ അപൂർവമായാണ് എത്തിയിരുന്നത്. ബ്രിട്ടണിൽ പൊലീസ് സുരക്ഷയിലാണ് കഴിഞ്ഞിരുന്നത്. ഇരുപത് വർഷം മുമ്പ് അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി അദ്ദേഹം രചിച്ച മിഡ് നൈറ്റ് ചിൽഡ്രൻ എന്ന നോവൽ ബുക്കർ പ്രൈസ് നേടിയിരുന്നു.