
മനുഷ്യൻ ചെയ്യുന്ന നന്മ തിന്മകൾ കണക്കുകൂട്ടി ചെയ്‌തത് പാപമാണോ പുണ്യമാണോ അധികം എന്ന് കണ്ടെത്തി നരകമോ സ്വർഗമോ എന്ന് നിശ്ചയിക്കുന്ന ദേവനാണ് ചിത്രഗുപ്‌തൻ. യമധർമ്മന്റെ മുഖ്യ സഹായിയാണ് ചിത്രഗുപ്‌തൻ. വിദ്യാഭ്യാസത്തിൽ മുന്നിലെത്താനും വിവാഹം നടക്കാനും വിവാഹിതർക്ക് കുട്ടികളുണ്ടാകാനും ചിത്രഗുപ്‌തനെ ആരാധിക്കുന്ന ഒരു ക്ഷേത്രം ഇന്ത്യയിലുണ്ട്. തെലങ്കാനയിലാണത്. ഹൈദരാബാദിൽ പഴയ കായസ്ഥ ഭരണകാലത്ത് നവാബുമാരുടെ മന്ത്രിമാരിൽ ഒരാളായ രാജാ കിഷൻ പ്രസാദ് സ്ഥാപിച്ച ചിത്രഗുപ്‌തക്ഷേത്രമാണത്. കുട്ടികളുണ്ടാകാൻ മാത്രമല്ല രാഹുകേതുകളുടെ ഗുരുവായ ചിത്രഗുപ്‌തനെ ദർശിച്ചാൽ എല്ലാ ദോഷങ്ങളുമകന്ന് നല്ലത് വരുമെന്നാണ് വിശ്വാസം.
ചിത്രഗുപ്‌തൻ ഭാര്യമാരായ നന്ദിനി, ശോഭാവതി എന്നിവർക്കൊപ്പം ഇവിടെ പരിലസിക്കുന്നു. ഏഴ് ആഴ്‌ച തുടർച്ചായി ദർശനം നടത്തി വഴിപാട് ചെയ്‌താൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം. ഏഴ് ആഴ്‌ചകൾ വരാനായില്ലെങ്കിൽ ഒരാഴ്‌ചയെങ്കിലും കൃത്യമായി എത്തണമെന്ന് നിർബന്ധമാണ് ഇവിടെയുളളത്. രാജ്യത്തെ അപൂർവം ചിത്രഗുപ്‌ത ക്ഷേത്രങ്ങളിൽ ഒന്നായതിനാലും ദൂരെദിക്കുകളിൽ നിന്നുപോലും ഭക്തരെത്തുന്നുണ്ട്. ഉപദേവന്മാരായി ആഞ്ജനേയസ്വാമി, ശിവൻ, അയ്യപ്പൻ എന്നിവർക്കൊപ്പം ഷിർദ്ദി സായിബാബയുടെ പ്രതിഷ്‌ഠയുമുണ്ട്. വലിയ ഭക്തജനത്തിരക്കാണ് ഇവിടെയുണ്ടാകുന്നത്.