
തിരുവനന്തപുരം: തുറമുഖ നിർമ്മാണം നിറുത്തി വയ്ക്കണെമന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമെന്ന് ലത്തീൻ അതിരൂപത പ്രതിനിധി യൂജിൻ പെരേര. മന്ത്രി വി. അബ്ജറഹ്മാനുമായുും മന്ത്രി ആന്റണി രാജുവുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു. യൂജിൻ പെരേരയുടെ പ്രതികരണം.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മത്സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ഒരാഴ്ചയ്ക്കകം ചർച്ച നടത്താൻ ധാരണയായി. ആവശ്യങ്ങൾ നടപ്പായെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് അതിരൂപത അറിയിച്ചു. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒൻപതംഗ സംഘമാണ് ചർച്ചയ്ക്കെത്തിയത്. ചർച്ച പോസിറ്റീവ് ആണെന്ന് അതിരൂപത വ്യക്തമാക്കി. തങ്ങൾ മുന്നോട്ടുവച്ച ഏഴിൽ അഞ്ച് ആവശ്യങ്ങളിൽ ധാരണയായിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുൻപ് ഇത് സാധ്യമാകുമെന്നാണ് അറിയിച്ചത്. മണ്ണെണ്ണ സബ്സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കുമെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി.
ഇന്ന് സമരക്കാർ പൊലീസിനെ മറികടന്ന് വിഴിഞ്ഞം തുറമുഖത്തെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ചുകയറി. പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം. നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നിടത്ത് പ്രതിഷേധക്കാർ കൊടിയും നാട്ടി.