
തിരുവനന്തപുരം: നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളിക്കൽ മടവൂർ സ്വദേശികളായ കാർ ഡ്രൈവർ ഷിറാസ്, ജാഫർഖാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ കല്ലിംഗൽ കരിക്കകത്ത് വീട്ടിൽ സുനിൽ കുമാർ ( 45 ), മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂത്തമകൻ ശ്രീഹരി (15)യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഇന്നലെ രാത്രി 8 .30 ഓടെയാണ് അപകടമുണ്ടായത്.
കിളിമാനൂരിൽ നിന്നു അമിത വേഗതയിൽ വന്ന ഫോർച്ച്യൂണർ കാർ നഗരൂർ ഭാഗത്ത് നിന്നു വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കാറിന്റെ അമിത വേഗത കണ്ടു സുനിൽ കുമാർ ബൈക്ക് നിർത്തിയെങ്കിലും കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ നിന്നും ബൈക്കിൽ നിന്നും തെറിച്ച് സമീപത്തെ റോഡിലേക്ക് വീണ ശ്രീദേവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. സുനിൽ നിർമാണ തൊഴിലാളിയാണ്. ഭാര്യ :കല്പന.