
ന്യൂഡൽഹി: ലിബിയയിൽ ഐസിസിന് വേണ്ടി ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ മലയാളിയാണെന്ന വിവരത്തെ തുടർന്ന് ഇയാളെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കേരളത്തിൽ നിന്നുളള യുവാവാണ് സിർത്തിൽ ചാവേർ ആക്രമണത്തിൽ മരിച്ചതെന്നും ഇയാൾ എങ്ങനെ ആഗോള ഭീകരസംഘടനയായ ഐസിസിൽ എത്തിയെന്നും സംഘടനയുടെ മുഖപത്രമായ 'വോയിസ് ഓഫ് ഖൊറെസ'നിൽ വന്ന ലേഖനത്തിൽ പറയുന്നുണ്ട്.
എന്നാൽ ലിബിയൻ പട്ടണമായ സിർത്തിൽ എന്ന് നടന്ന ആക്രമണത്തിലാണ് ഇയാൾ മരിച്ചതെന്നോ ഇയാളുടെ യഥാർത്ഥ പേരോ ലേഖനത്തിൽ പറയുന്നില്ല. അബു ബക്കർ അൽ-ഹിന്ദി എന്ന പേരാണ് ഇയാൾക്ക് സംഘടന നൽകിയിരിക്കുന്നത്. ഇയാൾ കേരളത്തിലെ ക്രിസ്‌ത്യൻ കുടുംബത്തിൽ പെട്ടയാളാണ്. നിരവധി എഞ്ചിനീയർമാരുളള കുടുംബത്തിലെ അംഗമാണ്. മാതാപിതാക്കളുടെ ഒറ്റമകനാണ്. ആദ്യം ബംഗളൂരുവിൽ എഞ്ചിനീയറായി ജോലി നോക്കിയ ഇയാൾ പിന്നീട് ഗൾഫിൽ എഞ്ചിനീയറായി ജോലിചെയ്‌തു. ഈ സമയം തങ്ങളുടെ ആശയവുമായി ഇന്റർനെറ്റിലൂടെ അടുത്ത ഇയാൾ അവിടെ ഐസിസുമായി ബന്ധമുളളവരെ ഇന്റർനെറ്റിലൂടെ തിരഞ്ഞ് കണ്ടെത്തി.
ഐസിസിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് യമനിൽ പ്രവർത്തിക്കാൻ ഏൽപ്പിച്ചതായും എന്നാൽ അവിടേക്ക് പോകാനാകാത്തതിനാൽ ഇയാളോട് മടങ്ങാൻ ആവശ്യപ്പെട്ടതായും സംഘടനാ മുഖപത്രത്തിലുണ്ട്. തുടർന്ന് നാട്ടിലെത്തിയ ഇയാൾക്ക് ഇവിടെ വിവാഹാലോചന നടക്കുന്ന സമയത്ത് ലിബിയയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ ഇയാൾക്ക് കൃത്യമായി പരിശീലനം ലഭിച്ചു. പിന്നീട് ഒരു ചാവേർ ആക്രമണത്തിന് തയ്യാറായി ഇയാൾതന്നെ മുന്നോട്ട് വന്നതായും സംഘടനയ്‌ക്കായി ചാവേറായി മരിച്ചതായുമാണ് ലേഖനത്തിൽ പറയുന്നത്.
2015-16 സമയത്ത് ലിബിയയിൽ നടന്ന ചാവേർ ആക്രമണത്തിലാണ് ഇയാൾ മരിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ആഫ്രിക്കയിൽ കൊല്ലപ്പെടുന്ന ഇന്ത്യയിൽ നിന്നുളള ആദ്യ രക്തസാക്ഷി' എന്നാണ് ഐസിസ് ഇയാളെക്കുറിച്ച് പറയുന്നത്.