fpi

കൊച്ചി: ഇന്ത്യൻ ഓഹരികൾ വീണ്ടും വൻതോതിൽ വാങ്ങിക്കൂട്ടി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ). ഈമാസം ഇതുവരെ 44,481 കോടി രൂപയാണ് അവർ നിക്ഷേപിച്ചത്. ജൂലായിൽ 5,000 കോടി രൂപയ്ക്കും ഓഹരികൾ വാങ്ങിയിരുന്നു.

കഴിഞ്ഞ ഒക്‌ടോബർ മുതൽ ജൂൺവരെ തുടർച്ചയായി എല്ലാമാസവും നിക്ഷേപം പിൻവലിച്ചശേഷമാണ് വിദേശ നിക്ഷേപകർ വീണ്ടും ഓഹരികൾ വാങ്ങിത്തുടങ്ങിയത്. ഒക്‌ടോബർ-ജൂണിൽ 2.46 ലക്ഷം കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്; ഇത് റെക്കാഡ് നഷ്‌ടമായിരുന്നു.

അതേസമയം, ഡോളറിനെതിരെ രൂപയുടെ പ്രകടനം, നാണയപ്പെരുപ്പത്തിന്റെ ഗതി, ആഗോളതലത്തിൽ ഉയരുന്ന പലിശനിരക്ക്, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ജൂൺപാദ പ്രവർത്തനഫലം എന്നിവ വരുംമാസങ്ങളിൽ വിദേശനിക്ഷേപത്തിന് ചാ‌ഞ്ചാട്ടത്തിന് ഇടയാക്കുമെന്ന് നിരീക്ഷകർ വാദിക്കുന്നുണ്ട്. ഈമാസം ഒന്നുമുതൽ 19 വരെയുള്ള കണക്കുപ്രകാരം വിദേശ നിക്ഷേപകർ ഇന്ത്യൻ കടപ്പത്ര വിപണിയിലും 1,673 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.