cm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടക്കുന്ന സമരം ശക്തമാകവെ നിർണായക ഇടപെടലുമായി സർക്കാർ. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള നിർദേശങ്ങൾ മന്ത്രിസഭാ ഉപസമിതി മുന്നോട്ട് വച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നത്. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടു നൽകും. സമരക്കാരുമായി ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നത്. സമരക്കാരുമായി ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി. രണ്ടിടങ്ങളിലുമായി 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാൻ കഴിയുമെന്നാണ് അധികൃത‌ർ പറയുന്നത്.

ക്യാമ്പുകളിൽ താമസിക്കുന്ന 335 കുടുംബങ്ങൾക്കായിരിക്കും ആദ്യ പരിഗണന. അവരെ വാടകവീടുകളിലേക്ക് ഉടൻ മാറ്റും. ഈ വാടക സർക്കാർ നൽകും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഉപസമിതി വീണ്ടും യോഗം ചേരും.

മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷമാകും ഭൂമി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുക്കുക. മന്ത്രിമാരായ എം.വി.ഗോവിന്ദൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, വി.അബ്ദുറഹിമാൻ, കെ.രാജൻ, ചിഞ്ചുറാണി എന്നിവരും മേയർ ആര്യാ രാജേന്ദ്രനും ചർച്ചയില്‍ പങ്കെടുത്തു.

അതേസമയം, ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് മുതൽ മത്സ്യത്തൊഴിലാളികൾ സമരം കൂടുതൽ ശക്തമാക്കിയിട്ടുമുണ്ട്. ഈ അവസരത്തിലാണ് സർക്കാരിന്റെ നിർണായക ഇടപെടൽ.