
കോട്ടയം: ശസ്‌ത്രക്രിയയ്‌ക്കായി 5000 രൂപ കൈക്കൂലി വാങ്ങിയ ഡോക്‌ടർ വിജിലൻസിന്റെ പിടിയിലായി. മുണ്ടക്കയം സ്വദേശിയായ രോഗിയിൽ നിന്നുമാണ് കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലെ സർജനായ ഡോ. സുജിത് കുമാർ കൈക്കൂലി വാങ്ങിയത്. ഡോക്‌ടറുടെ നിർദ്ദേശപ്രകാരം രോഗി ആദ്യം രണ്ടായിരം രൂപ നൽകിയിരുന്നു. തുടർന്ന് ഹെർണിയ ഓപ്പറേഷന് ശേഷം വാർഡിൽ രോഗിയെ പ്രവേശിപ്പിച്ചപ്പോൾ ഇവരുടെ മകനോട് 3000 രൂപ കൂടി കൈക്കൂലി ചോദിച്ചു.
ഇതോടെ രോഗിയുടെ മകന്റെ പരാതിയിലാണ് വിജിലൻസ് നടപടി. ഡോക്‌ടറുടെ വീടിനോട് ചേർന്നുളള പരിശോധനാ മുറിയിൽ ഈ പണം എത്തിച്ചു. പിന്നാലെയെത്തിയ വിജിലൻസ് ഡോക്‌ടറെ പണം ഉൾപ്പടെ പിടികൂടുകയായിരുന്നു.