
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയുമായി സംബന്ധിച്ച ചർച്ചയ്ക്കിടെ കെ ടി ജലീൽ എം.എൽ. എയ്ക്കെതിരെയുള്ള ആത്മഗതം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. ഇയാൾ നമ്മളെ കുഴപ്പത്തിലാക്കുമെന്നാണ് നിയമസഭയിൽ ശൈലജ പറഞ്ഞത്. ഇയാൾ നമ്മളെ കുഴപ്പത്തിലാക്കുമെന്നാണ് നിയമസഭയിൽ കെ കെ ശൈലജ പറഞ്ഞത്. കെ ടി ജലീൽ പ്രസംഗിക്കാൻ എഴുന്നേറ്റതിന് പിന്നാലെയായിരുന്നു മൈക്ക് ഓൺ ആണെന്നത് ശ്രദ്ധിക്കാതെ ശൈലജ ആത്മഗതം നടത്തിയത്.
പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ശൈലജയെത്തി. നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്ന് കെ.കെ ശലജ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ലോകായുക്ത ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിനെതിരായ തടസവാദങ്ങൾ സ്പീക്കർ തള്ളിയതിന് പിന്നാലെയാണ് ബിൽ അവതരണം ആരംഭിച്ചത്.ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനമാണെന്നും ബില്ല് അവതരിപ്പിക്കുന്നതിനിടെ നിയമമന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ എങ്ങനെ ശിക്ഷ വിധിക്കും. ബില്ലിലെ വ്യവസ്ഥകളിൽ നിയമസഭയ്ക്ക് മാറ്റം വരുത്താനാകും. ഭേദഗതി ലോക്‌പാൽ നിയമവുമായി യോജിക്കുന്നതാണെന്നും രാജീവ് പറഞ്ഞു.