kk

ന്യൂഡൽഹി: മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭർത്താക്കൻമാ‌ർക്കെതിരെ പോക്സോ പ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്‌മീത് സിംഗാണ് നിർണായക ഉത്തരവിട്ടത്. ഈ വർഷം ബീഹാറിൽ വച്ച് വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

വിവാഹത്തിന് രക്ഷാകർത്താക്കളുടെ അനുമതി ആവശ്യമില്ല. വിവാഹശേഷം പെൺകുട്ടിക്ക് ഭ‌ർത്താവിനൊപ്പം കഴിയാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ വീട്ടുകാരുടെ എതി‌ർപ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 15 വയസും അഞ്ചുമാസവും ആയിരുന്നു പ്രായം. വിവാഹത്തിന് ശേഷം പെൺകുട്ടി ഗർഭിണിയായി. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വിവാഹശേഷം ഭാര്യഭർത്താക്കൻമാർ തമ്മിലുള്ള ലൈംഗികബന്ധത്തിന് പോക്സോ പ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.