missile

ന്യൂഡൽഹി: ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാക് അതിർത്തിക്കുള്ളിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി പുറത്താക്കി. മൂന്നുപേരും സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമങ്ങൾ ലംഘിച്ചതായി അന്വേഷണ സമിതി കണ്ടെത്തി. ഗ്രൂപ്പ് ക്യാപ്റ്റൻ, വിംഗ് കമാൻഡർ, സ്ക്വാഡ്രൺ ലീഡർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നടപടിക്ക് വിധേയരായത്.

മാർച്ച് 9 ന് അബദ്ധത്തിൽ വിക്ഷേപിച്ച മിസൈൽ പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ ഉള്ളിൽ മിയാൻ ചിന്നു എന്ന സ്ഥലത്താണ് പതിച്ചത്. പോർമുന ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചെങ്കിലും പാകിസ്ഥാൻ ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രതിരോധമന്ത്രാലയം രൂപീകരിച്ച കോർട്ട് ഒഫ് എൻക്വയറിയാണ് മൂന്ന് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ മാർച്ച് ഒന്‍പതിന് വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പോയി വീണത്. രാജസ്ഥാനിലെ സിർസയിൽ നിന്ന് പറന്നുയർന്ന് സൂപ്പർസോണിക് മിസൈൽ പാക് അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനു സമീപമാണ് പതിച്ചത്. പതിവ് സാങ്കേതിക പരിശോധനകൾക്കിടെയാണ് അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. പിന്നീട് പ്രതിരോധമന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്. അത് കൊണ്ട് തന്നെ വലിയ അപകടം ഒഴിവായി.