lottery

തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ തീരാറായ സാഹചര്യത്തിൽ 30 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്. ഒരു മാസം മുമ്പാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളിൽ 25 ലക്ഷവും വിറ്റഴിച്ചു.

കഴിഞ്ഞ വർഷത്തെക്കാൾ മികച്ച വിൽപ്പനയാണ് ഇത്തവണ നടക്കുന്നത്. എല്ലാ വർഷവും ഓണത്തോടടുത്ത ദിവസങ്ങളിലാണ് ടിക്കറ്റ് വിൽപ്പന ഏറ്റവും കൂടുതൽ നടക്കുന്നത്. അതിനാൽ, അടുത്ത മാസം ആദ്യ വാരം ടിക്കറ്റ് വിൽപ്പന കുതിച്ചുയരുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ. നറുക്കെടുപ്പിന് ഇനി ഒരു മാസം കൂടി അവശേഷിക്കുന്ന സാഹചര്യത്തിലാണ് 30 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാനുള്ള തീരുമാനം ഉണ്ടായത്.

25കോടിയാണ് ഇത്തവണ ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം ഇത് 12 കോടിയായിരുന്നു. 54 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റഴിച്ചത്. ഇത്തവണയും അത്രയും ടിക്കറ്റുകളുടെ വിൽപ്പന നടക്കുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനാണ് അനുമതിയുള്ളത്. വരും ദിവസങ്ങളിൽ വിൽപ്പന ഊർജിതമാക്കാൻ പ്രചാരണപരിപാടികളും ഭാഗ്യക്കുറി വകുപ്പ് തയാറാക്കി.