
ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ കീഴടക്കി ഇന്ത്യൻ കൗമാര വിസ്മയം പ്രഗ്നാനന്ദ
മയാമി : തനിക്ക് പറ്റിയ എതിരാളികളില്ലാത്തതിനാൽ ഇനി ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ത്രില്ല് തോന്നുന്നില്ലെന്ന് പറഞ്ഞിരുന്ന മാഗ്നസ് കാൾസന് ഒത്ത ഒരു എതിരാളി ഇതാ ഇന്ത്യയിൽ നിന്ന്. കഴിഞ്ഞ ദിവസം മയാമിയിൽ നടന്ന എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പ് ചെസിന്റെ അവസാന റൗണ്ടിൽ കാൾസനെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ തോൽപ്പിച്ച ചെന്നൈയിൽ നിന്നുള്ള 17കാരൻ ആർ.പ്രഗ്നാനന്ദയാണ് ലോക ചെസിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയെന്ന് വാഴ്ത്തുന്നത് മറ്റാരുമല്ല,സാക്ഷാൽ വിശ്വനാഥൻ ആനന്ദാണ്.
അവസാന റൗണ്ടിൽ കാൾസനെതിരായ മൂന്നു തുടർവിജയങ്ങളോടെ 15 പോയിന്റുമായി പ്രഗ്നാനന്ദ എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പിൽ രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 16 പോയിന്റുമായി മാഗ്നസ് കിരീടം നേടിയപ്പോൾ ലോക നാലാം നമ്പർ താരം അലിറേസ ഫിറൗസയാണ് മൂന്നാമതെത്തിയത്. അവസാന റൗണ്ടിൽ പ്രഗ്നാനന്ദ വിജയിച്ച് ട്രൈബേക്കറിലെത്തിയതിനെത്തുടർന്ന് നടന്ന രണ്ട് ബ്ളിറ്റ്സ് മത്സരങ്ങളിലാണ് പ്രഗ്നാനന്ദ വിജയം നേടിയത്. ലോക ചെസ് ചാമ്പ്യൻ തുടർച്ചയായ മൂന്നു കളികളിൽ ഒരേ എതിരാളിയോടു തോൽവി വഴങ്ങുന്നത് അപൂർവമാണ്.അലി റേസ ഫിറൗസ, ലെവാൻ ആരോണിയൻ, അനിഷ് ഗിരി തുടങ്ങിയ വമ്പന്മാരെയും ഈ ടൂർണമെന്റിൽ പ്രഗ്നാനന്ദ തോൽപ്പിച്ചിരുന്നു.
ഇതാദ്യമായല്ല പ്രഗ്നാനന്ദ കാൾസനെ കീഴടക്കുന്നത്. 2022 ഫെബ്രുവരിയിൽ എയർതിംഗ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിലായിരുന്നു ആദ്യ അട്ടിമറി. തുടർന്ന് ഒരു തവണകൂടി ലോക ചാമ്പ്യൻ കൊച്ചുപയ്യന് മുന്നിൽ മുട്ടുമടക്കി.
മൂത്ത മകൾ വൈശാലിയുടെ കാർട്ടൂൺ ഭ്രമം ഇല്ലാതാക്കാനും ടിവിയിൽനിന്ന് അകറ്റാനും ചെസ് കളി പഠിപ്പിച്ചതാണ് പ്രഗ്നാനന്ദയുടെ മാതാപിതാക്കൾ.ചെന്നൈ സ്വദേശിയായ പിതാവ് രമേഷ് ബാബു പോളിയോ ബാധിതനായതിനാൽ അമ്മ നാഗലക്ഷ്മിയാണ് മത്സരവേദികളിൽ ഒപ്പമുണ്ടാവുക. ചേച്ചി ചെസ് കളിക്കുന്നതു കണ്ട് ഒപ്പം കൂടിയ പ്രഗ്നാനന്ദ 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി. പല പ്രമുഖരും പ്രഗ്നാന്ദയ്ക്കു മുന്നിൽ പലപ്പോഴായി കീഴടങ്ങി. ഈ വർഷമാദ്യം കാൾസനെ അട്ടിമറിച്ചപ്പോഴാണ് ശ്രദ്ധ നേടിയത്. ഓൺലൈൻ ടൂർണമെന്റുകളിലാണ് കൂടുതലായും പ്രഗ്നാനന്ദ വിജയങ്ങൾ നേടിയത്. ചെന്നൈയിൽ കഴിഞ്ഞ മാസം നടന്ന ചെസ് ഒളിമ്പ്യാഡിൽ വെങ്കലം നേടിയ ഇന്ത്യ ബി ടീമിൽ അംഗമായിരുന്നു പ്രഗ്നാനന്ദ.ഇതോടെ ക്ളാസിക്കൽ ശൈലിയിലും താൻ കേമനാണെന്ന് തെളിയിച്ചു.
കാൾസനെതിരായ വിജയത്തിന് ശേഷം നിരവധിപ്രമുഖരാണ് കൗമാരതാരത്തെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.എന്നാൽ അതിലൊന്നും അധികം ശ്രദ്ധിക്കാതെ അടുത്ത ടൂർണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ഈ 17കാരൻ.ദുബായ്‌യിൽ നടക്കുന്ന ടൂർണമെന്റിലാണ് ഇനി പ്രഗ്നാനന്ദ മത്സരിക്കുന്നത്.
അപൂർവ പ്രതിഭയാണ് പ്രഗ്നാനന്ദ.അവന്റെ മത്സരങ്ങൾ ആദ്യം കാണുമ്പോൾതന്നെ ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അധികം വൈകാതെ ലോക ചെസ് കിരീടമണിയാനുള്ള കഴിവ് പ്രഗ്നാനന്ദയ്ക്കുണ്ട്.
- വിശ്വനാഥൻ ആനന്ദ്.
അർഹിക്കുന്ന വിജയമാണ് പ്രഗ്നാനന്ദ എനിക്കെതിരെ നേടിയത്. ചടുലതയും ഏകാഗ്രതയും നിലവാരമുള്ള പ്രകടനവും അഭിനന്ദനമർഹിക്കുന്നു
- മാഗ്നസ് കാൾസൻ