arvind-kejriwal

ന്യൂഡൽഹി: ഡൽഹി സർക്കാരിനെ വീഴ്ത്താനാവില്ലെന്ന് ആം ആദ്മി പാർട്ടി. എഎപി എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദ്ധാനം ചെയ്തു എന്ന വെളിപ്പെടുത്തലിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ 53 എംഎൽഎമാർ പങ്കെടുത്തുവെന്നും പാർട്ടി അറിയിച്ചു. സംസ്ഥാനത്തില്ലാത്ത എംഎൽഎമാർ മാത്രമാണ് യോഗത്തിന് എത്താത്തതെന്നും ആം ആദ്മി വ്യക്തമാക്കി. പതിനൊന്ന് മണിക്കാണ് അരവിന്ദ് കേജ്‌രിവാൾ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നത്. ഇതിനിടെ എംഎൽഎമാരെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മദ്യ നയവുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയും-ഇഡിയും പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി എഎപി രംഗത്തെത്തിയത്. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമന്നും എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദ്ധാനം നൽകിയെന്നായിരുന്നു എഎപി മുതിർന്ന നേതാക്കളുടെ വെളിപ്പെടുത്തൽ. അതേസമയം, മദ്യനയത്തിലെ അഴിമതിയേക്കുറിച്ച് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യത്തില്‍നിന്ന് വഴിമാറിപ്പോകാനാണ് എഎപിയുടെ ആരോപണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇതിനിടെയായിരുന്നു ഇന്ന് കെജ്‌രിവാളിന്റെ വീട്ടില്‍ യോഗം ചേരാന്‍ എഎപി തീരുമാനിച്ചത്.

meeting-

40 ആം ആദ്മി എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദ്ധാനം നൽകിയെന്നാണ് മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ മാതൃക ഡൽഹിയിൽ പിന്തുടരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആം ആദ്മി ആരോപിച്ചിരുന്നു. 70 അംഗങ്ങളുള്ള ഡൽഹി നിയമസഭയിൽ 62 എംഎൽഎമാരാണ് എഎപിയ്ക്കുള്ളത്. ബിജെപിക്ക് എട്ട് എംഎൽഎമാരാണ്. ബിജെപിയിൽ ചേർന്നാൽ തനിക്കെതിരെയുള്ള കേസുകൾ ഒഴിവാക്കാമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാമെന്നും വാഗ്ദ്ധാനം ചെയ്തതായി മനീഷ് സിസോദിയ ആരോപിച്ചിരുന്നു.