
റോം: ലോകത്ത് കൊവിഡ് കേസുകളും മങ്കിപോക്‌സും വ്യാപിക്കുകയാണ്. എച്ച്.ഐ.വി കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ലോകത്ത് തന്നെ ആദ്യമായി ഒരാൾക്ക് ഈ മൂന്ന് രോഗങ്ങളും റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്. ഇറ്റലിയിലുള്ള 36 കാരനാണ് ഒരേ സമയം മങ്കിപോക്സ്, കൊവിഡ് 19, എച്ച്.ഐ.വി എന്നീ രോഗങ്ങൾ പോസിറ്റീവ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്.
ജേണൽ ഒഫ് ഇൻഫെക്ഷനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. രോഗിക്ക് പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, ഞരമ്പിന്റെ ഭാഗത്ത് വീക്കം എന്നിവ ഉണ്ടായിരുന്നു. സ്‌പെയിനിലെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾക്ക് ഈ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്.
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി മൂന്ന് ദിവസത്തിന് ശേഷം യുവാവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും കുരുക്കൾ രൂപപ്പെടാൻ തുടങ്ങി. രോഗം മൂർഛിച്ചതോടെ യുവാവിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടർന്ന് വിശദമായ പരിശോധനയ്‌ക്കായി ഇയാളെ പകർച്ചവ്യാധി വിഭാഗത്തിലേക്ക് അധികൃതർ റഫർ ചെയ്തു. പരിശോധനാ റിപ്പോർട്ട് വന്നതോടെ ഇയാൾക്ക് മങ്കിപോക്സും സ്ഥിരീകരിച്ചു. പരിശോധനയിൽ ഇയാൾ എച്ച്.ഐ.വി ബാധിതനാണെന്നും സ്ഥിരീകരണം ഉണ്ടായി.
ഒമിക്രോൺ സബ് വേരിയന്റായ ബി.എ 5.1 ഉം ഇയാൾക്ക് ബാധിച്ചിരുന്നു. ഫൈസറിന്റെ രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ ഇയാൾ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 19നാണ് ജേണൽ ഒഫ് ഇൻഫെക്ഷനിൽ ഇയാളുടെ കേസ് പ്രസിദ്ധീകരിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം യുവാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജും ചെയ്തു. കൊവിഡ്, മങ്കിപോക്സ് എന്നീ രോഗങ്ങളിൽ നിന്ന് യുവാവ് മുക്തനായിട്ടുണ്ട്. എച്ച്.ഐ.വിക്കുള്ള ചികിത്സ ആരംഭിച്ചിട്ടുമുണ്ട്.