
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിർമ്മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. വിഴിഞ്ഞത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കരാർ കമ്പനിയും ഹര്‍ജി നൽകിയിട്ടുണ്ട്.
സമരം അവസാനിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരക്കാർ ഉന്നയിച്ച 7 ആവശ്യങ്ങളിൽ 5 എണ്ണം തത്വത്തിൽ അംഗീകരിച്ചതായി സർക്കാർ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ ഉപസമിതിക്കു സാധിച്ചില്ല.
വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണമുണ്ടാക്കുമെന്നും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നും ഉൾപ്പെടെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്.