
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പരാജയം. തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകിട്ട് മൂന്നുമണിക്കായിരുന്നു ചർച്ച നടന്നത്. നേരത്തെ നടന്ന മന്ത്രിതല ചർച്ചയും പരാജയപ്പെട്ടിരുന്നു.
ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരം ശക്തമായി തുടരാനാണ് ലത്തീൻ അതിരൂപതയുടെയും മത്സ്യത്തൊഴിലാളികളുടെയും തീരുമാനം. തുറമുഖ നിർമാണം നിർത്തിവച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് ഇന്നും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അരങ്ങേറി. വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്.രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാർ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു.