excise

അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കോംപ്ലെക്സിന് സമീപത്തു നിന്ന് പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശിയായ വനിതയെ ഹെറോയിനുമായി പിടികൂടി. സെലീന ബിബി എന്ന് പേരുള്ള ഇവരുടെ കൈവശം 42.750 ഗ്രാം ഹെറോയിൻ ഉണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഒരു വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് അറിഞ്ഞ അങ്കമാലി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗ്ഗീസും സംഘവും ഇവരെ കണ്ടെത്താൻ കുറച്ചു ദിവസങ്ങളായി ശ്രമിക്കുന്നുണ്ടായിരുന്നു. ബസ് സ്റ്റാൻഡ് പോലെ തിരക്കുള്ള സ്ഥലങ്ങളിൽ ആരും അറിയാതെ സാധനം കൈമാറി പണവും വാങ്ങി പോകുന്നതാണ് ഇവരുടെ രീതി. പതിവുപോലെ വില്പനയ്ക്ക് എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.

അങ്കമാലിയിൽ നിന്ന് തന്നെ മറ്റൊരു പശ്ചിമ ബംഗാൾ സ്വദേശിയെക്കൂടി ഹെറോയിൻ കൈവശം വച്ചതിന് ഇൻസ്‌പെക്ടർ സിജോ വർഗ്ഗീസും സംഘവും അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്കമാലി ബ്ളോക് പഞ്ചായത്തു ഓഫീസിന് സമീപത്തു നിന്നാണ് മിലൻ മണ്ഡൽ എന്നയാളെ പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 6.270 ഗ്രാം ഹാറോയിൻ കണ്ടെടുത്തു.

കേരളത്തിൽ അത്ര സാധാരണമല്ലാത്ത ബ്രൗൺ ഷുഗർ, കൊക്കൈൻ തുടങ്ങിയ മയക്കുമരുന്നുകൾ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് എക്സൈസിന് വിവരം കിട്ടിയിരുന്നു പ്രത്യേകിച്ച് പശ്ചിമ ബംഗാൾ, ഒറീസ, ജാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഇവ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ ധാരാളമുള്ള പെരുമ്പാവൂർ അങ്കമാലി ആലുവ മേഖലകളിൽ ഇത്തരം മയക്കുമരുന്ന് വിതരണം സജീവമാണെന്ന് മനസ്സിലാക്കി പ്രത്യേക അന്വേഷണം എക്സൈസ് നടത്തി വരുന്നുണ്ടായിരുന്നു. ഇതിന്റെ ഫലമായി പെരുമ്പാവൂരിലും കോതമംഗലത്തും ഹെറോയിനും ബ്രൗൺഷുഗറും എക്സൈസ് പിടികൂടിയിരുന്നു.

കേസുകൾ കണ്ടെടുത്ത സംഘത്തിൽ ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബാബു പ്രസാദ്, പ്രിവന്റീവ് ഓഫീസർ ശ്യാം മോഹൻ മണി എൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിപിൻ ദാസ്, അരുൺ കുമാർ എം എം, ഷിബു പി, ബി ജിബിൽ, അരുൺ കുമാർ പി, സിദ്ധിക്ക് സി എ, വനിതാ സിവിൽ എക്സൈസ് ഓഫിസർ മീര വിജയൻ, സ്മിത വർഗീസ്, ശരണ്യ എസ് എന്നിവർ പങ്കെടുത്തു.