
വാഷിംഗ്ടൺ : ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്തു. രക്ഷാസമിതിയിൽ നടപടിക്രമ വോട്ടിംഗിനിടെയാണ് ഇന്ത്യ റഷ്യയ്‌ക്കെതിരെ തിരിഞ്ഞത്. നിലവിൽ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമല്ലാത്ത ഇന്ത്യയുടെ കാലാവധി വരുന്ന ഡിസംബറിൽ അവസാനിക്കുകയാണ്. യുക്രെയിനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇന്ത്യ റഷ്യയെ എതിർത്തത് എന്നതും ശ്രദ്ധേയമാണ്.
പതിനഞ്ച് അംഗ യുഎൻ രക്ഷാ സമിതിയിൽ വീഡിയോ ടെലികോൺഫറൻസ് വഴി ഒരു മീറ്റിംഗിനെ അഭിസംബോധന ചെയ്യാൻ യുക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്തു കൊണ്ട് ക്രമ പ്രശ്നം യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ ഉയർത്തുകയും, നടപടിക്രമ വോട്ടിനായി വാദിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമ വോട്ടെടുപ്പിലാണ് ഇന്ത്യ റഷ്യയ്‌ക്കെതിരെ വോട്ട് രേഖപെടുത്തിയത്. തുടർന്ന് കൗൺസിൽ സെലൻസ്‌കിയെ വീഡിയോ ടെലി കോൺഫറൻസ് വഴി യോഗത്തിൽ ചേരാൻ ക്ഷണിച്ചു. റഷ്യയും ചൈനയും മാത്രമാണ് ഇതിനെ എതിർത്തത്. കോൺഫറൻസിൽ റഷ്യയ്‌ക്കെതിരെ സെലൻസ്‌കി ആഞ്ഞടിച്ചു.
യുക്രെയിനിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ റഷ്യ അധിനിവേശം ആരംഭിച്ചിട്ടും മോസ്‌കോയെ തള്ളിപ്പറയാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതുവരെ, യുഎൻ സുരക്ഷാ കൗൺസിലിൽ വോട്ടെടുപ്പുകളിൽ ഇന്ത്യ വിട്ടുനിൽക്കുകയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അപ്രീതിക്ക് കാരണമായി തീർന്നിരുന്നു. യുക്രെയിൻ ആക്രമണത്തെത്തുടർന്ന്, പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.
എന്നാൽ റഷ്യയിൽ നിന്നും അധിക എണ്ണ വാങ്ങി ഇന്ത്യ ലഭിച്ച അവസരം ശരിക്കും ഉപയോഗപ്പെടുത്തി. ഇതിലും അമേരിക്കയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. യുദ്ധത്തിൽ റഷ്യയുടെ നടപടികളെ ഇന്ത്യ അപലപിച്ചിരുന്നില്ല, ഇതിന് പകരമായി ഇരു രാജ്യങ്ങളോടും സമാധാനം നിലനിർത്താൻ അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തു.