
ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന 21 സർവകലാശാലകൾ വ്യാജമെന്ന് പ്രഖ്യാപിച്ച് യു.ജി.സി. ഡൽഹിയും ഉത്തർപ്രദേശും കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം വ്യാജസർവകലാശാലകളും പ്രവർത്തിക്കുന്നത്. ഈ സർവകലാശാലകൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകാൻ യോഗ്യതയില്ലെന്നും യു.ജി.സി സെക്രട്ടറി രാജ്‌നിഷ് ജെയ്ൻ അറിയിച്ചു. പട്ടികയിൽ കേരളത്തിലെ സെന്റ് ജോൺസ് സർവകലാശാലയും ഉൾപ്പെടുന്നു.
ഡൽഹിയിൽ മാത്രം എട്ടു വ്യാജസർവകലാശാലകളുണ്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിംഗ്, വിശ്വകർമ്മ ഓപ്പൺ സർവകലാശാല ഉൾപ്പെടെയുള്ള സർവകലാശാലകളാണ് അനധികൃതമായി പ്രവർത്തിക്കുന്നത് .ഗാന്ധി ഹിന്ദി വിദ്യാപീഠം, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി ഉൾപ്പെടെ ഏഴു സർവകലാശാലകളാണ് ഉത്തർപ്രദേശിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്.
കേരളത്തിന് പുറമേ മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഓരോ സർവകലാശാലകൾ അനധികൃതമായി പ്രവർത്തിക്കുന്നതായും യു.ജി.സിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.