cpm-office

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലെറിഞ്ഞത് മൂന്ന് ബെെക്കുകളിലെത്തിയ ആറംഗ സംഘമെന്ന് പൊലീസിന്റെ സ്ഥിരീകരണം. ജില്ലാ കമ്മിറ്റി ഓഫീസിലെയും സമീപത്തെ കടകളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ആക്രമണത്തിന് പിന്നിൽ ആറംഗ സംഘമാണെന്ന് ഉറപ്പിച്ചത്.

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന് കേടുപാടുകൾ സംഭവിച്ചു.

കാറിന്റെ ബോണറ്റിലാണ് കല്ല് പതിച്ചത്. കാറിനു സമീപത്തുനിന്ന് ഒരു കരിങ്കൽ കഷ്ണം കണ്ടെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ജില്ലാ സെക്രട്ടറി ഓഫീസിലുണ്ടായിരുന്നു. ഡ്യൂട്ടിയിലായിരുന്ന രണ്ട് പൊലീസുകാർ അക്രമി സംഘത്തെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു.

അതേസമയം എ.കെ.ജി സെന്റർ ആക്രമണത്തിലെ പ്രതിയെ ഇതുവരെ പിടികൂടാൻ കഴിയാത്ത പൊലീസിന് ഈ സംഭവം അടുത്ത തലവേദനയായിരിക്കുകയാണ്. ജൂൺ 30 ന് രാത്രിയാണ് എ കെ ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ ഒരാൾ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്‌തു എറിയുകയായിരുന്നു.