mv-govindan

തിരുവനന്തപുരം: സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ. പാർട്ടി തീരുമാനം അനുസരിക്കുമെന്നും സെക്രട്ടറിയാകുമ്പോൾ പ്രത്യേക വെല്ലുവിളി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

'സെക്രട്ടറിയാക്കാൻ തീരുമാനിച്ചത് പാർട്ടിയാണ്. മന്ത്രിസഭയിലെ മാറ്റം പാർട്ടി ആലോചിക്കും. മന്ത്രിസ്ഥാനം ഒഴിയുന്ന കാര്യം പാർട്ടി തീരുമാനിക്കും. വർഗീയത, തൊഴിലില്ലായ്‌മ എന്നിവ വെല്ലുവിളിയായി തുടരുകയാണ്. പ്രതിസന്ധികളെ തരണം ചെയ്‌ത് ഒരു ബുദ്ധിമുട്ടുമില്ലാതെ പാർട്ടി മുന്നോട്ട് പോകും. ബി.ജെ.പിയെ പരാജയപ്പെടുത്തി മുന്നോട്ട് പോകാനുള്ള ശേഷി കോൺഗ്രസിനില്ല. ബി.ജെ.പിക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളും ഒന്നിക്കണം'- എം.വി ഗോവിന്ദൻ പറഞ്ഞു.

അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് എം വി ഗോവിന്ദനെ സി പി എം സംസ്ഥാന സെക്രട്ടറിയാക്കിയത്. സി പി എം സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. മന്ത്രിസഭയിലും മാറ്റമുണ്ടാകും.

'സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തിൽ എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയായി ഇന്ന് ചേർന്ന് സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.'- എന്നാണ് പാർട്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ, പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള താത്പര്യം കോടിയേരി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്ന് പലതലങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകൾക്കൊടുവിലാണ് സംസ്ഥാനത്ത് പാർട്ടിയുടെ തലപ്പത്തേക്ക് എം വി ഗോവിന്ദനെ തിരഞ്ഞെടുത്തത്.