
ആലപ്പുഴ: ഉപയോഗശൂന്യമായ വസ്തുക്കളും മൊബൈൽ ഫോൺ കാമറയും ഉപയോഗിച്ച് സ്വന്തമായി ഡ്രോൺ നിർമ്മിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇൻസാഫിന് കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ അഭിനന്ദനം. കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി ഇൻസാഫ് ഡ്രോൺ പ്രവർത്തിപ്പിച്ചു കാണിച്ചു.
പേന, സി.ഡി, കമ്പി, കുപ്പികളുടെ അടപ്പ്, ഐസ്ക്രീം സ്റ്റിക്, ഇലക്ട്രിക് വയറിന്റെ കഷ്ണങ്ങൾ, അലൂമിനിയം ഫ്രെയിം തുടങ്ങിയവ ഉപയോഗിച്ചാണ് ഡ്രോൺ നിർമിച്ചത്. കേടായ മൊബൈൽ ഫോണിലെ കാമറയാണ് ഡ്രോണിലുള്ളത്. റിമോട്ട് ഉപയോഗിച്ച് പറത്താവുന്ന ഡ്രോണിൽ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം മൊബൈൽ ഫോണിൽ കാണാനാകുമെന്നും 90 കിലോമീറ്റർ വേഗത്തിൽ 600 മീറ്റർ വരെ ചുറ്റളവിൽ പറക്കാൻ കഴിയുമെന്നും ഇൻസാഫ് പറയുന്നു. മൂന്നുവട്ടം പരാജയപ്പെട്ട ശേഷം നാലാം തവണയാണ് ഇൻസാഫിന്റെ ഡ്രോൺ പറന്നുയർന്നത്. കാക്കാഴം ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഇൻസാഫ് നീർക്കുന്നം ഇനായത്ത് മൻസിലിൽ അൻസിലിന്റെയും സുൽഫിയയുടേയും മകനാണ്. സഹോദരി: നുസ്ഹ ഫാത്തിമ.