modi

ന്യൂഡൽഹി: രൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടർന്നുള്ള ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും തടയിടാൻ ഇന്ത്യയുടെ സഹായം തേടാനുറച്ച് പാകിസ്ഥാൻ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയിൽ നിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യാനുള്ള നടപടികൾക്ക് പാക് സർക്കാർ വേഗം കൂട്ടി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാഗാ അതിർത്തിവഴിയായിരിക്കും ഇവ പാകിസ്ഥാനിലേക്ക് കൊണ്ടുപോവുക. നിലവിൽ, ലാഹോറിനും പഞ്ചാബിലെ മറ്റ് നഗരങ്ങൾക്കും അഫ്ഗാനിസ്ഥാനിൽ നിന്ന് ടോർഖാം അതിർത്തി വഴി തക്കാളിയും ഉള്ളിയും വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ഇത് ആവശ്യത്തിന് മതിയാവുന്നില്ലെന്ന് കണ്ടാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ നീക്കം ആരംഭിച്ചത്. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യാൻ നോക്കിയെങ്കിലും അടുത്തിടെ ഇറാൻ സർക്കാർ ഇറക്കുമതിക്കും കയറ്റുമതിക്കും നികുതി വർദ്ധിപ്പിച്ചത് തിരിച്ചടിയായി. നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ചൈനയുടെ ഭാഗത്തുനിന്ന് പാകിസ്ഥാനെ സഹായിക്കാൻ കാര്യമായ നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക പ്രതസന്ധിയിൽപ്പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാന് ഇരുട്ടടിയായിരിക്കുകയാണ് വെള്ളപ്പൊക്കം. ബലൂചിസ്ഥാനിലെയും സിന്ധിലെയും ആയിരക്കണക്കിന് ഏക്കറിലെ കൃഷിയാണ് വെള്ളപ്പൊക്കംമൂലം നശിച്ചത്. ഇവിടത്തെ കൃഷിയിടങ്ങൾ പലതും നാമാവശേഷമായി. പഴയ നിലയിലേക്ക് മടങ്ങിയെത്തണമെങ്കിൽ മാസങ്ങൾ വേണ്ടിവരും.

പഴങ്ങൾക്കും പച്ചക്കറികൾക്കും ഇപ്പോൾ പാകിസ്ഥാനിൽ തീ വിലയാണ്. ലാഹോർ മാർക്കറ്റിൽ ഒരുകിലോഗ്രാം തക്കാളിക്ക് നിലവിൽ 500 രൂപയാണ് വില. ഒരു കിലോ ഉള്ളി വേണമെങ്കിൽ 400 രൂപ കൊടുക്കണം. വരുംദിവസങ്ങളിൽ സാധനങ്ങളുടെ വില ഇനിയും കൂടുമെന്നും ഉള്ളിയുടെയും തക്കാളിയുടെയും വില കിലോഗ്രാമിന് 700 രൂപ കടന്നേക്കും എന്നാണ് അധികൃതർ നൽകുന്ന സൂചന.

വെള്ളപ്പൊക്കത്തിൽ ഇതുവരെ 1,030 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. സിന്ധിൽ 74 മരണങ്ങളും ഖൈബർ പഖ്തൗൻഖാവയിൽ 31 പേരും ഗിൽജിത്-ബാൾട്ടിസ്ഥാനിൽ (ജി-ബി) ആറ് പേരും ബലൂചിസ്ഥാനിൽ നാല് പേരും പഞ്ചാബിൽ ഒരാളും മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്.