
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിക്കാനായി വ്യാജ വാട്സ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഷോൺജോർജിന് നോട്ടീസ് നൽകി,
ദിലീപിനെ പൂട്ടണം എന്ന പേരിൽ നിർമ്മിച്ചിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ ഡി.ജി.പി ബി. സന്ധ്യ, അതിജീവിതയുടെ അഭിഭാഷക, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്‌റഫ് എന്നിവരും ഏതാനും മാദ്ധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ഒരു ഗ്രൂപ്പിലും തങ്ങൾ ചേർന്നിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്നവരെ അപകീർത്തിപെടുത്തി കേസ് അട്ടിമറിക്കാനും ദ്ലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്താനും വ്യാജമായി നിർമ്മിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മാദ്ധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ സഹോദരൻ അനൂപിന് ഷോൺ അയച്ചതാണ് കേസിന് ആധാരം.
കേസിൽ കഴിഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ക്രൈാംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ 2019ൽ കാണാതായെന്നാണ് ഷോൺ ജോർജിന്റെ ഭാഷ്യം. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഷോൺ ജോർജീന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. അനൂപിന് സ്‌ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിന്റെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തൽ. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു പരിശോധന. ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോർജിന്റെ ഓഫീസിലും പരിശോധന നടന്നു. എന്നാൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന ഐ ഫോൺ 2019 ൽ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താൻ കോട്ടയം എസ്.പിയ്ക്ക് പരാതി നൽകിയിരുന്നതായും പി.സി. ജോർജ് വ്യക്തമാക്കി..
ബൈജു കൊട്ടാരക്കരയുടെ പരാതിയിൽ വ്യാജരേഖ നിർമ്മിക്കൽ, അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പ് ചേർത്താണ് അന്വേഷണം.