
കറാച്ചി : പ്രളയക്കെടുതിയിൽ വിറങ്ങലിച്ചുനിൽക്കുന്ന പാകിസ്ഥാനിലെ ദുരിതബാധിതർക്ക് മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ ഇന്റർനാഷണൽ ടെലിത്തണിലൂടെ 500 കോടി പാകിസ്ഥാനി രൂപ സമാഹരിച്ചെന്ന് പാക് മാദ്ധ്യമങ്ങൾ.
സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് ടെലിത്തൺ. തിങ്കളാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ സ്വദേശത്തും വിദേശത്തും നിന്ന് 500 കോടി പാകിസ്ഥാനി രൂപ സഹായം ഇമ്രാൻ ഖാന് ഉറപ്പാക്കാനായെന്ന് സെനറ്റ് അംഗം ഫൈസൽ ജാവേദ് ഖാൻ പറഞ്ഞു. പരിപാടിയുടെ മോഡറേറ്റർ ജാവേദ് ആയിരുന്നു. ഇത് പ്രളയ ബാധിതർക്ക് നൽകും.
പഞ്ചാബ് മുഖ്യമന്ത്രി പർവേസ് ഇലാഹി, ഖൈബർ പഖ്‌തുൻഖ്വ മുഖ്യമന്ത്രി മഹ്‌മൂദ് ഖാൻ, സെലിബ്രിറ്റികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും ഇമ്രാനൊപ്പം ടെലിത്തണിൽ പങ്കെടുത്തു. ലൈവായാണ് പരിപാടി ഒന്നിലധികം ചാനലുകളിൽ സംപ്രേക്ഷണം ചെയ്തത്.
ഇമ്രാൻ ഖാന്റെ ലൈവ് പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് പാക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ഇത് ഒരാഴ്ചത്തേക്ക് അസാധുവാക്കിയെന്ന് കഴിഞ്ഞ ദിവസം ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.