
ചെന്നൈ: വിദഗ്ദ്ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആദ്യ ഘട്ട പരിശോധനകൾ പൂർത്തിയായി. അദ്ദേഹത്തിന് അണുബാധയുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്.
ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേരിയും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്. പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നേരത്തേതിനേക്കാൾ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു.
സുഖവിവരം അറിയാനെത്തുന്നവരോട് കോടിയേരി നേരിട്ടുസംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി ആർ അനിലും, കൃഷിമന്ത്രി പി പ്രസാദും ആശുപത്രിയിലെത്തിയിരുന്നു. 15 മിനിട്ടോളം കോടിയേരിയുമായി സംസാരിച്ച ശേഷമാണ് ഇരു മന്ത്രിമാരും തിരികെ പോയത്.