mb-rajesh

തിരുവനന്തപുരം: നിയമസഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ താക്കീത് ചെയ്‌തെന്ന വാർത്ത നിഷേധിച്ച് സ്പീക്കർ എം ബി രാജേഷ്. മന്ത്രിയുടേത് ശരിയായ പ്രവണതയല്ലെന്നും ആവർത്തിക്കരുതെന്നുമാണ് പറഞ്ഞത്. താക്കീത്, ശാസന തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


ആരോഗ്യമന്ത്രി ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ പി അനിൽകുമാർ പരാതി നൽകിയിരുന്നു. പി പി ഇ കി​റ്റ് വാങ്ങിയതിലെ അഴിമതി സംബന്ധിച്ച് എ പി അനിൽകുമാർ, ഐ. സി ബാലകൃഷ്ണൻ, കെ. ബാബു എന്നിവരുടെ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിലുൾപ്പെട്ട വ്യത്യസ്ത വിഷയങ്ങളിൽ മന്ത്രി ഒരേ മറുപടി നൽകിയെന്നായിരുന്നു പരാതി.

ഇതിനുപിന്നാലെ ആരോഗ്യമന്ത്രിയോട് താൻ വിശദീകരണം തേടുകയാണ് ചെയ്‌തതെന്നും നിയമസഭയിൽ നൽകിയ വിശദീകരണത്തിൽ അദ്ദേഹം വ്യക്തമാക്കി. ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകൾക്ക് ഒരേ മറുപടി നൽകിയ നടപടി ശരിയായ പ്രവണതയല്ല. ഭാവിയിൽ ഇക്കാര്യം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് പരാതിക്കാരന് താൻ മറുപടി നൽകിയെന്ന് സ്‌പീക്കർ അറിയിച്ചു.


"സർക്കാരിന് ലഭ്യമായ മറുപടിയാണ് നൽകുന്നത്. പരസ്‌പരം ബന്ധപ്പെട്ട് വരുന്ന ചോദ്യങ്ങളായതിനാലാണ് അത്തരത്തിലുള്ള മറുപടി നൽകിയത്. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിച്ചിട്ടില്ല,"- എന്നായിരുന്നു വീണ ജോർജ് പറഞ്ഞത്.