ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം നൽകുന്നതിനായി സർക്കാർ ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ശമ്പളം നൽകാൻ ബാദ്ധ്യതയില്ലെന്ന സർക്കാർ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

ഓണത്തിന് മുമ്പ് കെഎസ്ആര്‍ടിസി ശമ്പളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ശമ്പളം മുടങ്ങാതെ നല്‍കണമെന്ന ജീവനക്കാരുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ആ ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

സര്‍ക്കാരിന്റെ മറ്റ് കോര്‍പറേഷനുകളെപ്പോലെ കെഎസ്ആര്‍ടിസിയും ഒരു കോര്‍പറേഷന്‍ മാത്രമാണ്. അതിനാൽ അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാദ്ധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. മറ്റ് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നല്‍കാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.