
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വൻ കുതിപ്പ്. ഏപ്രിൽ ജൂൺ പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ 13.5 ശതമാനം വളർച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിത്. തൊട്ടുമുൻപുള്ള ജനുവരി മാർച്ച് പാദത്തിൽ 4.1 ശതമാനമായിരുന്നു ജി.ഡി.പി. ഇതാണ് മൂന്നിരട്ടിയായി വർദ്ധിച്ചത്.
മുൻവർഷം ഏപ്രിൽ ജൂൺ കാലയളവിൽ ജി.ഡി.പിയിൽ 20.1 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നികുതികൾ ഉൾപ്പെടെ സർക്കാരിന്റെ വരവ് 7.85 ട്രില്യൺ രൂപയാണ്. നികുതി വരുമാനം 6.66 ട്രില്യൺ രൂപയാണ്. കഴിഞ്ഞ വർഷവും ഏപ്രിൽ-ജൂലായ് കാലയളവിൽ വാർഷിക എസ്റ്റിമേറ്റിന്റെ 34.2 ശതമാനം ലാഭിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു.