death

മാഡ്രിഡ് : കൂറ്റൻ ആലിപ്പഴം തലയിൽ വീണ് 20 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോനിയയിലാണ് സംഭവം. അതിശക്തമായ ആലിപ്പഴ വീഴ്ചയോട് കൂടിയ കൊടുങ്കാറ്റാണ് അപകടം സൃഷ്ടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ലാ ബിസ്‌ബൽ ഡിഎംബോർഡ ഗ്രാമത്തിന് സമീപമാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

10 സെന്റിമീറ്റർ വ്യാസമുള്ള ആലിപ്പഴമാണ് കുഞ്ഞിന്റെ തലയിൽ വീണതെന്നാണ് വിവരം. ഇതേ വലിപ്പത്തിലെ നിരവധി ആലിപ്പഴങ്ങൾ പ്രദേശത്ത് പതിച്ചു. ഏകദേശം 50ഓളം പേർക്ക് ഇവ പതിച്ച് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലുകളിൽ പൊട്ടൽ സംഭവിച്ചവർ മുതൽ ചതവുകൾ സംഭവിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട്. റോഡുകളിലുണ്ടായിരുന്നവർ നിലവിളിച്ചു കൊണ്ട് ഓടിരക്ഷപ്പെട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പത്ത് മിനിറ്റോളമാണ് ആലിപ്പഴ വീഴ്ച നീണ്ടുനിന്നത്. വീടുകളുടെ മേൽക്കൂര, ജനാല, പവർ കേബിളുകൾ തുടങ്ങിയവയ്ക്ക് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രണ്ട് ദശാബ്ദത്തിനിടെ കാറ്റലോനിയയിലുണ്ടാകുന്ന ഏറ്റവും വലിയ ആലിപ്പഴ വീഴ്ചയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന ദിവസങ്ങളിലും കാറ്റലോനിയയുടെ പല ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ചയോട് കൂടിയ കൊടുങ്കാറ്റിന് സാദ്ധ്യതയുണ്ടെന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. അടുത്തിടെ അതിശക്തമായ ചൂടിലും വരൾച്ചയിലൂടെയുമാണ് സ്പെയിൻ കടന്നുപോയത്. കാട്ടുതീകളും സ്പെയിനിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.