 
ചിറ്റൂർ: സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്‌ടോപ്പുകളും കാമറയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഒരാളെ കൊഴിഞാമ്പാറ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് കിണത്തുക്കടവ് മൈലേരി പാളയത്ത് വ്യാജപേരിൽ താമസിച്ചു വരികയായിരുന്ന നല്ലേപ്പിള്ളി സ്വദേശി ഐ.ഷെമീറാണ് (31) അറസ്റ്റിലായത്. കോഴിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്ന് ലാപ്‌ടോപ്പ്, ഒരു മൊബൈൽ ഫോൺ, ഒരു ഡിജിറ്റൽ കാമറ എന്നിവയാണ് സ്‌കൂളിൽ നിന്ന് മോഷ്ടിച്ചത്.
പ്രതിയും കുടുംബവും കൊഴിഞ്ഞാമ്പാറ മലക്കാട് ഭാഗത്ത് നാലുവർഷത്തോളമായി താമസിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് പോക്‌സോ കേസിൽ പിടിയിലായതിനെ തുടർന്ന് റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ജൂലായിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. മോഷണ സമയത്ത് ഒപ്പം മറ്റൊരാൾ കൂടി ഉണ്ടെന്നും അയാളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
നല്ലേപ്പിള്ളിയിലെ ഒരു വീട്ടിൽ നിന്ന് ടി.വിയും മോഷ്ടിച്ചതായി പ്രതി മൊഴിനൽകിയിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ മനസിലാക്കിയാണ് പൊലീസ് തമിഴ്നാട്ടിലെത്തിയത്. സ്‌കൂളിലും പരിസരത്തും തെളിവെടുപ്പ് നടത്തി. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.ഐ പി.സുജിത്ത്, എ.എസ്.ഐ ഇ. അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ എൻ. ഷിബു, വി. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.