bus

പത്തനംതിട്ട : നിറപുത്തരി പൂജയ്ക്ക് ശബരിമല നട തുറന്ന ഇന്നലെ പമ്പയി​ലേക്ക് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസുകൾ സ്പെഷ്യൽ സർവീസ് നടത്തി​യത് കണ്ടക്ടർമാർ ഇല്ലാതെ. വഴിയിൽ അയ്യപ്പഭക്തർ ഉൾപ്പെടെ യാത്രക്കാർ ബസുകൾക്ക് കൈ കാണിച്ചെങ്കിലും നിറുത്തിയില്ല. കെ.എസ്.ആർ.ടി.സിയുടെ ചീഫ് ഒാഫീസിൽ നിന്ന് എത്തിയ പമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്പെഷ്യൽ ഒാഫീസറുടെ തീരുമാന പ്രകാരമാണ് കണ്ടക്ടർ ഇല്ലാത്ത ബസുകൾ ഒാടിച്ചതെന്ന് അറിയുന്നു. പമ്പ സ്പെഷൽ സർവീസിനായി തിരുവനന്തപുരം അടക്കം മറ്റ് ഡിപ്പോകളിൽ നിന്ന് പതിനഞ്ച് ബസുകൾ പത്തനംതിട്ട ഡിപ്പോയിൽ എത്തിയിരുന്നു. ഇൗ ബസുകളിൽ തീർത്ഥാടകർ കയറിയപ്പോൾ രണ്ട് കണ്ടക്ടർ കയറി പമ്പ ടിക്കറ്റുകൾ നൽകി. ബസ് വിടാറായപ്പോൾ കണ്ടക്ടർമാർ ഇറങ്ങുകയും ചെയ്തു. പമ്പയ്ക്ക് പോയ ബസുകൾക്ക് മൈലപ്രയിലും വടശേരിക്കരയിലും പെരുനാട്ടിലും തീർത്ഥാടകർ അടക്കമുള്ള യാത്രക്കാർ കൈ കാണിച്ചെങ്കിലും നിറുത്തിയില്ല. നിലയ്ക്കൽ നിറുത്തിയ ബസിൽ പമ്പയ്ക്ക് പോകാനായി വീണ്ടും ആളുകൾ കയറി. അവിടെയുണ്ടായിരുന്ന കണ്ടക്ടർ ബസിൽ കയറി പമ്പയ്ക്ക് ടിക്കറ്റുകൾ നൽകിയ ശേഷം ഇറങ്ങി. തുടർന്നും കണ്ടക്ടറില്ലാതെയാണ് ബസ് പമ്പയ്ക്ക് പോയത്.

പമ്പയിൽ നിന്ന് തിരകെ വിട്ട ബസുകളിലും ഇതേ ക്രമീകരണമായിരുന്നു.

നേരത്തെ പത്തനംതിട്ട ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടമാരായിരുന്നു നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് ബസുകൾ ഒാപ്പറേറ്റ് ചെയ്തിരുന്നത്. വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റിയിരുന്നതിനാൽ വരുമാനത്തിൽ വർദ്ധനവുണ്ടായിരുന്നു. കണ്ടക്ടർ ഇല്ലാത്ത പുതിയ പരിഷ്കാരത്തിൽ വരുമാനം കുറഞ്ഞു. ബസുകൾ സ്റ്റോപ്പുകളിൽ നിറുത്താതെ പമ്പയ്ക്ക് പോയാൽ വഴിയിൽ തടയുമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴികാല അറിയിച്ചു.

അതേസമയം, പത്തനംതിട്ട ഡിപ്പോ അധികൃതർ ഒാപ്പറേറ്റ് ചെയ്ത പമ്പ ബസുകളിൽ കണ്ടക്ടർമാർ ഉണ്ടായിരുന്നു. ബസുകൾ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റുകയും ചെയ്തു.