 
അടൂർ: മാസങ്ങളായി അടൂർ നഗരത്തിൽ വാഹനം കത്തിക്കൽ പരമ്പര നടത്തുകയും പൊലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത പ്രതിയെ പിടികൂടി. അടൂർ അമ്മകണ്ടകര കലാഭവനിൽ ശ്രീജിത്തിനെയാണ് (25) അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപ് വെളുപ്പിന് ചേന്നംപള്ളി ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന ടിപ്പറിന് തീ പിടിച്ചത് വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ഫയർഫോഴ്സിൽ അറിയിക്കുകയും തീ അണയ്ക്കാൻ സാധിക്കുകയും ചെയ്തിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. അതേ സ്ഥലത്ത് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയും ഇന്നലെ കത്തിനശിച്ചിരുന്നു. തുടർച്ചയായ തീപിടിത്ത സംഭവങ്ങളിൽ സംശയം തോന്നിയ പൊലീസ് സ്ഥലത്തെ ആരാധനാലയങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ മുൻ കുറ്റവാളികളുടെതുമായി താരതമ്യം ചെയ്ത് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
മാസങ്ങൾക്കു മുൻപ് അടൂർ റവന്യൂ ടവറിന്റെ മുൻവശത്തുള്ള പഴയ ടൗൺ ഹാളിന്റെ സമീപം കിടന്ന കാർ കത്തിനശിച്ചിരുന്നു. ഇതാണ് കത്തിക്കൽ പരമ്പരയുടെ തുടക്കം. തുടർന്ന് ഇതേ സ്ഥലത്ത് കിടന്ന ആംബുലൻസ് ടിപ്പർ എന്നിവ കത്തിനശിച്ചു. സംഭവങ്ങളിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നഗരസഭ, സ്ഥലത്ത് സി.സി.ടി.വി സ്ഥാപിക്കുകയും പൊലീസ് ഫ്ളഡ് ലൈറ്റ് സ്ഥാപിക്കുകയും രാത്രികാല പട്രോളിങ് ശക്തമാക്കുകയും ചെയ്തു. കുറച്ചുനാൾ മുൻപ് സെന്റ് മേരിസ് സ്കൂളിന് രണ്ട് തവണ തീയിട്ട സംഭവം ഉണ്ടായെങ്കിലും അതിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ദിവസങ്ങൾ മുൻപ് ചേന്നംപള്ളിയിൽ ഹിറ്റാച്ചി കത്തിയെങ്കിലും സ്വാഭാവികമായി സംഭവിച്ചതാകാം എന്ന് കരുതി ഉടമസ്ഥൻ പൊലീസിനെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ടിപ്പർ കത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റ് പത്തോളം കുറ്റകൃത്യങ്ങൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.അടൂർ ഡിവൈ.എസ്.പി . ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം അടൂർ ഇൻസ്പെക്ടർ പ്രജീഷ്, എസ് .ഐ മാരായ വിപിൻ കുമാർ ധന്യ, സുദർശന സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ് ,അനുരാഗ് മുരളീധരൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.