 
കോന്നി: കരുമാൻതോട് പാലം പുനർനിർമിക്കുന്നതിന്റെ ഡിസൈൻ നടപടികൾ ആരംഭിച്ചതായി കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പാലത്തിന്റെ പുനർനിർമാണത്തിനായി രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു. പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരും എംഎൽഎയും പാലം സന്ദർശിച്ചു. പുതിയ പാലത്തിന്റെ ഡിസൈൻ പൂർത്തിയായാൽ ഉടൻ ടെണ്ടർ നടപടി നടപടി ആരംഭിക്കും. പാലത്തിന്റെ വീതി വർധിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചിട്ടുണ്ട്. തേക്കുതോട് കരിമാൻതോട് റോഡിൽ സ്ഥിതിചെയ്യുന്ന കരിമാൻതോട് പാലത്തിന് 40 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങളായി പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിൽ ആയിരുന്നു. കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിനു മുകളിലൂടെയാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. തൂമ്പാക്കുളം ആലുവാംകുടി ക്ഷേത്രം കരിമാൻതോട് മന്ദിരം ഭാഗം ഉൾപ്പെടെയുള്ള പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാലമാണ്. നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമാണ് പാലത്തിനുള്ളത്.പുതിയ ഹൈലെവൽ പാലം 11മീറ്റർ വീതിയിലും 16മീറ്റർ നീളത്തിലും 5മീറ്റർ ഉയരത്തിലുമാണ് നിർമ്മിക്കുക.പാലത്തിന്റെ ഉയരം വർദ്ധിക്കുന്നതോടെ തോട്ടിൽ അസാധാരണമായ രീതിയിൽ ജലം ഉയർന്നാലും പാലത്തിൽ വെള്ളം കയറില്ല. 18മാസമാണ് നിർമ്മാണ കാലാവധി. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പഞ്ചായത്ത് അംഗങ്ങളായ കെ.ജെ.ജെയിംസ്, വി.വി.സത്യൻ, പൊതുമരമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുഭാഷ്, അസിസ്റ്റന്റ് എൻജിനീയർ ജോയ്, എന്നിവർ പങ്കെടുത്തു.