
പത്തനംതിട്ട: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പിടിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടു യുവാക്കളെ അറസ്റ്റുചെയ്തു. കൊല്ലമുള ചാത്തൻതറ തെക്കനേടത്ത് വീട്ടിൽ ജെയ്മോൻ (25), ചാത്തൻതറ തടത്തിൽ വീട്ടിൽ ലിന്റോ മോൻ (21) എന്നിവരാണ് പിടിയിലായത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജി സണ്ണിക്കുട്ടി, സി.പി.ഒ സുനിൽ കുമാർ എന്നിവർക്കാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ചാത്തൻതറ പതിനഞ്ചിൽപ്പടിയിൽ വച്ച് യുവാക്കളുടെ മർദ്ദനമേറ്റത്. ഇവിടെ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളെ എസ്.ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി വാഹനത്തിൽ കയറ്റിയപ്പോഴാണ്ഇവർ അക്രമാസക്തരായത്. സി.പി.ഒ സുനിൽകുമാറിനെ പ്രതികൾ മാറിമാറി തല്ലുകയും അസഭ്യം വിളിക്കുകയും ചെയ്പ്പോൾ ഇടപെട്ട എസ്.ഐയുടെ മുഖത്തും നെഞ്ചത്തും മർദ്ദിക്കുകയായിരുന്നു. എസ്. ഐ യുടെ ചുണ്ടുകൾ പൊട്ടുകയും കവിളിൽ മുറിവേൽക്കുകയും ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.