
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ ചോർച്ച അടയ്‌ക്കുന്നതിനുള്ള പണികൾ ഇന്ന് തുടങ്ങും. മേൽക്കൂരയിലെ നാല് സ്വർണപ്പാളികൾ ഇളക്കി അവ ചേരുന്ന ഭാഗത്ത് സിലിക്കൺ പശ ഉപയോഗിച്ച് ഉറപ്പിക്കും. കാലപ്പഴക്കത്താൽ പശ ഇളകുന്നതും അടിയിലെ ചെമ്പ് പാളി ഉറപ്പിച്ചിരുന്ന ആണികൾ അയഞ്ഞതുമാണ് ചോർച്ചയുണ്ടാക്കിയതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണിക്ക് സ്വർണമോ ചെമ്പ് പാളികളോ വേണ്ടി വരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. അയഞ്ഞ ആണികൾക്ക് പകരം പുതിയ ആണികൾ ഉപയോഗിക്കും. സന്നിധാനത്ത് കനത്ത മഴയില്ലെങ്കിൽ ആറുദിവസത്തിനുള്ളിൽ പണികൾ തീരുമെന്നാണ് പ്രതീക്ഷ. അറ്റകുറ്റപ്പണികൾക്കായി പരുമല അനന്തൻ ആചാരിയുടെ നേതൃത്വത്തിൽ എട്ട് അംഗസംഘം ഇന്നലെ സന്നിധാനത്ത് എത്തി. കഴുക്കോലിന് മുകളിൽ പലക, ചെമ്പ്, സ്വർണം എന്നിങ്ങനെ മൂന്ന് പാളികളിലാണ് ശ്രീകോവിലിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂരയുടെ കിഴക്ക് കോടിക്കഴുക്കോലിനോട് ചേർന്ന ഭാഗത്താണ് ചോർച്ച.
ദേവസ്വം കമ്മിഷണർ ബി. എസ്. പ്രകാശ്, തിരുവാഭരണം കമ്മിഷണർ ജി. ബൈജു, ചീഫ് എൻജിനീയർ ആർ. അജിത് കുമാർ, ദേവസ്വം വിജിലൻസ് ഒാഫീസർ എസ്.പി സുബ്രഹ്‌മണ്യൻ, ഹൈക്കോടതി നിരീക്ഷകൻ എ.എസ്.പി കുറുപ്പ് എന്നിവരുടെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണികൾ.