jeeba
അറസ്റ്റിലായ മാലിനിയും ജീബയും

മോഷണം ക്ഷേത്രത്തിലെ വിവാഹ ചടങ്ങിനിടെ

കലഞ്ഞൂർ : ക്ഷേത്രത്തിൽ വിവാഹ ചടങ്ങിനെത്തിയ സ്ത്രീയുടെ നാല് പവൻ സ്വർണമാല മോഷ്ടിച്ച രണ്ട് നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. അയൽവാസിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ആരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ദിദുഭവനം വീട്ടിൽ ബാലന്റെ ഭാര്യ സുമതി (70) യുടെ മാലയാണ് മോഷ്ടിച്ചത്.. തമിഴ്‌നാട് വേളൂർ മാറാട്ട കൃഷ്ണഗിരി മാലിനി (30), കൃഷ്ണഗിരിയിൽ ജീബ (50) എന്നിവരാണ് കൂടൽ പൊലീസിന്റെ പിടിയിലായത്. മാല നഷ്ടമായത് അറിഞ്ഞ സുമതി ബഹളം കൂട്ടിയപ്പോൾ സംശയകരമായ നിലയിൽ കണ്ട തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാർ തടഞ്ഞുവച്ച് ചോദിച്ചപ്പോഴാണ് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് ഇവരുടെ ബാഗിൽ നിന്ന് മാല കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു. കൂടൽ പൊലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാർ, എസ്.ഐ ദിജേഷ്, എസ് .സി. പി. ഓമാരായ അജിത്, ജയശ്രീ, സി. പി. ഓമാരായ ആദിത്യ ദീപം, രതീഷ്, സമേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞയാഴ്ച കോന്നിയിൽ ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്ന് പണം കവർന്ന രണ്ട് നാടോടി സ്ത്രീകളെ കോന്നി പൊലീസ് പിടികൂടിയിരുന്നു.