kunnathoor
കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിക്കായി കുന്നത്തൂർ പാലത്തിനു സമീപം തിരച്ചിൽ നടത്തുന്ന ഫയർഫോഴ്സിന്റെ സ്കൂബാ ടീം

കുന്നത്തൂർ : കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിയെ കണ്ടെത്താൻ വേണ്ടിയുള്ള തെരച്ചിൽ വിഫലം. കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്ജിത(20) ആണ് ചാടിയത്. ഇന്നലെ രാവിലെ 11ഓടെ ആയിരുന്നു സംഭവം. പാലത്തിനു തൊട്ടടുത്ത സ്‌റ്റോപ്പിൽ ബസിറങ്ങിയ ശേഷം നടന്നെത്തി ആളുകൾ നോക്കി നിൽക്കേ കൈയ്യിൽ ഉണ്ടായിരുന്ന ബാഗ് പാലത്തിൽ ഉപേക്ഷിച്ചാണ് ആറ്റിലേക്ക് ചാടിയത്. ഈ ബാഗിൽ നിന്ന് ലഭിച്ച ഫോട്ടോയും മറ്റുമാണ് ആറ്റിൽ ചാടിയ വിദ്യാർത്ഥിനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഒന്നര വർഷമായി പിതാവുമായി പിണങ്ങി കഴിയുന്നതിനാൽ മാതാവിനും ഇളയ സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. അഞ്ചലിൽ നിന്നാണ് ഇന്നലെ രാവിലെയോടെ യുവതി കുന്നത്തൂരിലെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും വൈകിട്ട് 6 വരെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്കാണ് ഇതിന് കാരണമെന്നും തെരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കുമെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.