കൊല്ലം: പടിഞ്ഞാറേ കല്ലട ഫ്ളോട്ടിംഗ് സോളാർ പദ്ധതിയുടെ അനിശ്ചിതത്വം നീങ്ങുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വൈദ്യുതി നിരക്ക് സംബന്ധിച്ച് ധാരണയിൽ എത്താൻ കെ.എസ്.ഇ.ബിയുടെയും നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ പ്രതിനിധികളുടെയും യോഗം അടുത്തയാഴ്ച ചേരാൻ ധാരണയായി. സോളാർ പദ്ധതിയിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്കിന്റെ പേരിൽ കെ.എസ്.ഇ.ബിയും നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനും തമ്മിലുണ്ടായ തർക്കം മൂലം പദ്ധതി നീളുകയായിരുന്നു.
തർക്കത്തിന് പരിഹാരം
ഇവിടെ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതിക്ക് യൂണിറ്റ് ഒന്നിന് 3.18 രൂപ വേണമെന്ന് ഹൈഡ്രോ പവർ കോർപ്പറേഷനും എന്നാൽ 2.45 രൂപയിൽ കൂടുതൽ നൽകാനാവില്ലെന്ന് കെ.എസ്.ഇ.ബിയും നിലപാടെടുത്തു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. തർക്കം പരിഹരിക്കാനാണ് ഇന്നലെ വകുപ്പ്മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ വയബിലിറ്റി ഗ്രാന്റ് ഫണ്ടായി ഉൾപ്പെടുത്തിയ 32 കോടി രൂപ വൈദ്യുതി വകുപ്പിന് നൽകാമെന്ന ഉറപ്പിലാണ് ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനുമായി ധാരണയിലെത്താൻ തീരുമാനമായത്. ഇതനുസരിച്ച് നിരക്ക് കൂട്ടി നൽകാൻ കെ.എസ്.ഇ.ബിക്ക് കഴിയും. കോവൂർ കുഞ്ഞുമോൻ എം.എൽ . എ, കെ.എസ്.ഇ.ബി ചെയർമാൻ രാജൻ ഗോബ്രഗഡെ, നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഡയറക്ടർ ജയരാമൻ ഗുണിതൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.സുധീർ, ഉഷാലയം ശിവരാമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ബഡ്‌ജറ്റിൽ അനുവദിച്ചത് 20 കോടി
1. തുക കെ.എസ്.ഇ.ബിക്ക് കൈമാറും
2. ഉയർന്ന നിരക്കിൽ കെ.എസ്.ഇ.ബിക്ക് സോളാർ വൈദ്യുതി വാങ്ങാനാവും
3. പദ്ധതി നടപ്പാക്കുന്നത് ഐത്തോട്ടുവ പാടശേഖരത്തിൽ
4. വെള്ളക്കെട്ടായ 3.275 ഏക്കർ പാടത്ത് സോളാർ പ്ലാന്റ്
5. ടാറ്റാ കൺസൾട്ടൻസിക്കാണ് നിർമ്മാണ കരാർ
ഉത്പാദിപ്പിക്കുന്ന വൈദ്യുതി:
50 മെഗാവാട്ട്
പദ്ധതി ചെലവ്
₹ 350 കോടി (ആദ്യഘട്ടം)
നിരക്ക് സംബന്ധിച്ച തർക്കം അവസാനിക്കും. അടുത്തയാഴ്ച യോഗം ചേർന്ന് ധാരണയിലെത്തും.
ഡോ.സി.ഉണ്ണിക്കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്