കുന്നത്തൂർ: ഓണത്തോടനുബന്ധിച്ച് കരിഞ്ചന്ത,പൂഴ്ത്തിവയ്പ്, അമിത വില ഈടാക്കൽ തുടങ്ങിയവ തടയുന്നതിനായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പൊതുവിപണിയിൽ പരിശോധന നടത്തി. മൈനാഗപ്പള്ളി കീർത്തി, ഇൻഡോർ എന്നീ ഗ്യാസ് ഏജൻസികളിൽ 2 വർഷത്തിലധികമായി ലീഗൽ മെട്രോളജി വകുപ്പിന്റെ സീൽ ചെയ്യാത്ത ത്രാസ് കണ്ടെത്തി. കീർത്തി ഗ്യാസ് ഏജൻസി ഉടമയ്ക്ക് മതിയായ രേഖകൾ ഹാജരാക്കുവാനും കഴിഞ്ഞിട്ടില്ല. അതിനാൽ രണ്ട് ഏജൻസികൾക്കുമെതിരെ നടപടി സ്വീകരിക്കാൻ അധികൃതരോട് ശുപാർശ ചെയ്തു. മറ്റ് 7 വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ സുജ.ടി.ഡാനിയേൽ, റേഷനിംഗ്‌ ഇൻസ്പക്ടർമാരായ മുകേഷ് കുമാർ, എ.മഞ്ചു, ശിശുപാലൻ പിള്ള,ലീഗൽ മെട്രോളജി ഇൻസ്പക്ടർ കെ.ജി.സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.