photo
കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച പുസ്തക ചർച്ച ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്യുന്നു.

കൂഴിക്കാട്ടുശ്ശേരി: 1959ലെ വിമോചന സമരം കോൺഗ്രസിന്റെയോ ക്രിസ്ത്യൻ സഭകളുടെയോ എൻ.എസ്.എസിന്റെയോ സൃഷ്ടിയല്ലെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര വൈരുദ്ധ്യത്തിൽ നിന്ന് ഉണ്ടായതാണെന്നും പ്രമുഖ എഴുത്തുകാരൻ ബാലചന്ദ്രൻ വടക്കേടത്ത്. ആ വൈരുദ്ധ്യങ്ങളാണ് കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനും ഇടയാക്കിയതെന്നും ബാലചന്ദ്രൻ പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സർക്കാരിനെ 1959ൽ പിരിച്ചുവിട്ടതിന്റെ 63-ാം വാർഷിക ദിനമായ ജൂലായ് 31ന് കുഴിക്കാട്ടുശ്ശേരി ഗ്രാമിക വായനാമൂല സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്‌കരണം ദശകങ്ങൾക്കു മുമ്പേ കോൺഗ്രസ് അംഗീകരിച്ചതും ആവശ്യപ്പെട്ടതുമാണ്. വിദ്യാഭ്യാസ ബില്ലിലെ പരിഷ്‌കാരങ്ങൾ തിരുക്കൊച്ചിയിൽ പനമ്പിള്ളിയുടെ കാലത്തു തന്നെ നടപ്പിലാക്കിയതാണെന്നും ബാലചന്ദ്രൻ പറഞ്ഞു.

അമ്പതുകളിൽ ലോകത്ത് പലയിടത്തും രൂപംകൊണ്ട ഇടതുപക്ഷ സർക്കാരുകളെ അമേരിക്ക സി.ഐ.എ വഴി അട്ടിമറിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് അമേരിക്കൻ പണം ഉപയോഗിച്ച് ഇവിടെ വിമോചന സമരം ആസൂത്രണം ചെയ്യപ്പെട്ടതെന്നും തുടർന്ന് സംസാരിച്ച പു.ക.സ ജില്ലാ കമ്മിറ്റി അംഗം ടി.എ. ഇക്ബാൽ പറഞ്ഞു. എല്ലാ ജാതിമത ശക്തികളും ഏകോപിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണ് 57ലെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. കുസുമം ജോസഫ് മോഡറേറ്ററായി. തുടർന്ന് നടന്ന സംവാദത്തിൽ കെ.എസ്. അശോകൻ, വി.ആർ. മനുപ്രസാദ്, വടക്കേടത്ത് പത്മനാഭൻ, പി.കെ. കിട്ടൻ, കടലായിൽ ശ്രീധരൻ, പി.ടി. വിൽസൺ, അനീഷ് ഹാറൂൺ റഷീദ്, എം.എ. ബാബു, പി.ടി. സ്വരാജ്, സുജൻ പൂപ്പത്തി, റാഫി കല്ലേറ്റുംകര എന്നിവർ പങ്കെടുത്തു.