 
വാടാനപ്പിള്ളി: ചേറ്റുവയിൽ തിങ്കളാഴ്ച വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, ഗിൽബർട്ട്, മണി എന്നീ തൊഴിലാളികളെയാണ് കാണാതായത്. കന്യാകുമാരി സ്വദേശികളായ ആറു പേരടങ്ങിയ ദിയമോൾ എന്ന ഫൈബർ വള്ളമാണ് മീൻ പിടിച്ച് കരയ്ക്കടുക്കുമ്പോൾ ചേറ്റുവ അഴിമുഖത്തിനു സമീപം തിരമാലയിൽ പെട്ട് മറിഞ്ഞത്.
തൊഴിലാളികളിൽ നാലു പേർ നീന്തി കരക്കെത്തിയിരുന്നു. രണ്ടു പേരെ കണ്ടെത്താനായി ഇന്നലെ രാവിലെ മുതൽ നേവിയുടെ കപ്പലും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കാണാതായവരെ കണ്ടെത്താനാകാതെ ഇവർ ഉച്ചയോടെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി.
തുടർന്ന് തീരദേശ പൊലീസ് മത്സ്യത്തൊഴിലാളികളെയും കൂട്ടി തെരച്ചിൽ നടത്തി. അതിനിടെ അപകടത്തിൽ പെട്ട വള്ളവും വലയും ചാവക്കാട് മുനയ്ക്കക്കടവ് പൊലീസ് സ്റ്റേഷനു വടക്കുപടിഞ്ഞാറ് ഭാഗത്ത് കരക്കടിഞ്ഞിട്ടുണ്ട്.