
ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങുകൾ. അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബങ്ങളിലെ അംഗങ്ങൾ ചേർന്ന് കതിർക്കറ്റകൾ കിഴക്കേ ഗോപുരകവാടത്തിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ചു. ശാന്തിയേറ്റ കീഴ്ശാന്തി അക്കാരപ്പിള്ളി മനു മാധവൻ നമ്പൂതിരി കതിർക്കറ്റകളിൽ തീർത്ഥം തളിച്ച് ശുദ്ധിവരുത്തി.
തുടർന്ന് ഉണങ്ങലരിയിട്ട ഓട്ടുരുളിയിൽ ആദ്യകതിർക്കറ്റകൾ വെച്ച് ശാന്തിയേറ്റ കീഴ്ശാന്തി മഞ്ചിറ ശ്രീകൃഷ്ണൻ നമ്പൂതിരി തലയിലേന്തി നാലമ്പലത്തിലേക്ക് എഴുന്നെള്ളിച്ചു. നിറയോ.....നിറ, ഇല്ലംനിറ, വല്ലംനിറ, വട്ടിനിറ, പത്തായം നിറ. നിറയോ നിറ.. എന്ന് ഉരുവിട്ട് കതിർക്കറ്റകൾ തലയിലേന്തി നിരനിരയായി ക്ഷേത്രം പ്രദക്ഷിണം വെച്ച് ശ്രീകോവിലിന് മുന്നിലെ സമസ്‌ക്കാരമണ്ഡപത്തിൽ കതിർകറ്റകൾ സമർപ്പിച്ചു. ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകൾ വെച്ച് പൊൻനിറമുള്ള നെൽക്കതിരുകൾ മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കൽപിച്ച് ക്ഷേത്രം മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി സർവൈശ്വര്യ പൂജയും, ലക്ഷ്മി പൂജയും നടത്തി. പൂജകൾക്ക് ശേഷം ചൈതന്യവത്തായ കതിരുകളിൽ ഒരുപിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ചു. ശേഷം പൂജിച്ച നെൽക്കതിരുകൾ വിതരണം ചെയ്തു. ചടങ്ങുകൾ നടക്കുന്നതിനാൽ രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ഭക്തർക്ക് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല.