കൊടുങ്ങല്ലൂർ: അഴീക്കോട് കടലിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട രണ്ട് യാനങ്ങൾക്ക് ഫിഷറീസ് റെസ്‌ക്യൂ ബോട്ട് തുണയായി. ഞായറാഴ്ച പുലർച്ചെ 48 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട തത്ത്വമസി എന്ന ഇൻ ബോർഡ് വള്ളം മോട്ടോർ ഫാനിൽ വല ചുറ്റി അപകടത്തിൽപ്പെടുകയായിരുന്നു. സഹായാഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് റെസ്‌ക്യൂ ബോട്ട് തൊഴിലാളികളെയും വള്ളത്തെയും കരയിലെത്തിച്ചു. മുനമ്പത്ത് നിന്നും പതിനാറ് തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട സാധ്വി എന്ന ഫിഷിംഗ് ബോട്ട് അഴിമുഖത്തിന് മൂന്ന് നോട്ടിക്കൽ അകലെ എൻജിൻ തകരാറിലാകുകയായിരുന്നു. തുടർന്ന് ഇവരെയും റെസ്‌ക്യു ബോട്ട് കരയിലെത്തിച്ചു. മറൈൻ എ.എസ്.ഐ ഷിജു, സീ ഗാർഡുമാരായ ഷിഹാബ്, അൻസാർ, പ്രസാദ്, ഫസൽ സ്രാങ്ക് ജോയ്, ഡ്രൈവർ റോക്കി എന്നിവർ രക്ഷാപ്രവർത്തനത്തനങ്ങൾക്ക് നേതൃത്വം നൽകി.