കരുവന്നൂർ: മേയ് മാസത്തിലുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞ കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് തെക്കുവശത്തെ ബണ്ട് റോഡിൽ നിർമ്മിക്കുന്ന താത്കാലിക സംരക്ഷണ ഭിത്തിയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി. പുഴയോട് ചേർന്ന് ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള മൂർക്കനാട് - കാറളം ബണ്ട് റോഡിലെ സംരക്ഷണ ഭിത്തിയുടെ ഇടിഞ്ഞുപോയ ഭാഗമാണ് 17 ലക്ഷം ചെലവഴിച്ച് നിർമ്മിക്കുന്നത്. മഴ കനത്തതോടെ കരിങ്കല്ല് കിട്ടാതെ നിലച്ചുപോയ നിർമ്മാണം കഴിഞ്ഞ ദിവസമാണ് തൃശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ പൂർത്തിയാക്കിയത്.
മൂന്ന് തവണയാണ് ബണ്ട് റോഡ് ഒരേ സ്ഥലത്ത് തന്നെ ഇടിഞ്ഞത്. 2018ലെ പ്രളയ സമയത്താണ് ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം തെക്കേ ബണ്ട് റോഡ് ഇടിഞ്ഞത്. മൂന്ന് വർഷം ഇവിടെ യാതൊരു നിർമ്മാണങ്ങളും നടത്തിയിരുന്നില്ല. 2021 മേയ് ആദ്യ വാരത്തിലുണ്ടായ കനത്ത മഴയിൽ അതേ സ്ഥലത്തെ റോഡ് വീണ്ടും ഇടിഞ്ഞതിനെ തുടർന്ന് മുളകൾ കെട്ടിവച്ച് മണൽചാക്കുകൾ ഉപയോഗിച്ച് ഇറിഗേഷൻ വകുപ്പ് താത്കാലികമായി ബണ്ട് ബലപ്പെടുത്തി. എന്നിട്ടും ഇടിഞ്ഞു. ഇതേ തുടർന്നാണ് മന്ത്രി ആർ. ബിന്ദു ഇടപെട്ട് 17 ലക്ഷം അടിയന്തരമായി അനുവദിച്ചത്.
നിർമ്മാണം ഇങ്ങനെ
ഇടിഞ്ഞുപോയ സ്ഥലത്തിന് പുറമെ കുറച്ചുകൂടി സ്ഥലം നീട്ടി 38 മീറ്ററോളം നീളത്തിലാണ് നിർമ്മാണം. തെങ്ങിൻമുട്ടികൾ അടിച്ചിറക്കി ഒരു മീറ്ററോളം പുഴയിൽ നിന്ന് ചെളി നീക്കം ചെയ്തശേഷം കരിങ്കല്ലിട്ട് പാക്ക് ചെയ്താണ് സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ ആവശ്യാനുസരണം പുതുതായി നിർമ്മിച്ച സംരക്ഷണ ഭിത്തി മുതൽ ഇല്ലിക്കൽ റെഗുലേറ്റർ വരെയുള്ള ഭാഗത്ത് കരിങ്കല്ലിട്ട് കോൺക്രീറ്റിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്.