ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നും വിജയകരമായി സർവീസ് നടത്തിയിരുന്ന നെല്ലിയാമ്പതി, മലക്കപ്പാറ, മൂന്നാർ ജംഗിൾ സഫാരികൾ പുനരാരംഭിക്കുന്നു. നാലമ്പല തീർത്ഥാടനത്തിനായി നിറുത്തിവച്ചിരുന്ന അവധി ദിവസങ്ങളിലെ ഉല്ലാസ യാത്രയാണ് കെ.എസ്.ആർ.ടി.സി പുനരാരംഭിക്കുന്നത്. ബുക്കിംഗ് ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് ഇരിങ്ങാലക്കുടയിൽ നിന്നും പാലക്കാട്ടുനിന്നുമാണ് കെ.എസ്.ആർ.ടി.സി നെല്ലിയാമ്പതിയിലേക്ക് സർവീസുകൾ നടത്തുന്നത്. ഹിൽടോപ്പിലേക്ക് പോകുന്നതിന് വലിയ വണ്ടി പറ്റാത്തതിനാൽ 39 സീറ്റിന്റെ ചെറിയ ബസാണ് സർവീസ് നടത്തുന്നത്.

യാത്ര ഇങ്ങനെ

നെല്ലിയാമ്പതി

പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും, വൈകിട്ട് ചായയും സ്നാക്സും ഉൾപ്പടെ ഒരാൾക്ക് 690 രൂപയാണ് ചാർജ്. രാവിലെ ആറരയ്ക്ക് ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിക്കുന്ന യാത്ര പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ പോത്തുണ്ടി വഴിയാണ് നെല്ലിയാമ്പതിക്ക് പോകുന്നത്. വരയാടുമല സൈറ്റ് സീൻ, സീതാർകുണ്ട് വ്യൂ പോയിന്റ്, ഗവൺമെന്റ് ഓറഞ്ച് ഫാം, കേശവൻപാറ പോയിന്റ്, പോത്തുണ്ടി ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി 8.30 ഓടെ തിരിച്ചെത്തും.

മൂന്നാർ

ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 6.30ന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തുന്ന തരത്തിലാണ് മൂന്നാർ യാത്ര ഒരുക്കിയിരിക്കുന്നത്. ചാലക്കുടി വഴി കോതമംഗലം, ഭൂതത്താൻകെട്ട്, തൂക്കുപാലം, തട്ടേക്കാട്, കുട്ടംപുഴ, പൂയംകുട്ടി, മാമലകണ്ടം, പിയപ്പാറ, വാളറ, പീച്ച് വെള്ളച്ചാട്ടങ്ങൾ, ലക്ഷ്മി എസ്റ്റേറ്റ്, മാങ്കുളം, പെരുമ്പൻകൂത്ത് വെള്ളച്ചാട്ടം, അണ്ണാകുളം, കല്ലാർ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര. ഭക്ഷണമടക്കം 900 രൂപയാണ് ടിക്കറ്റ് നിരക്ക്.

മലക്കപ്പാറ

വെറ്റിലപ്പാറ, അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടം, ഷോളയാർ ഡാം, മലക്കപ്പാറ വരെ ജംഗിൾ സഫാരിയാണ് മലക്കപ്പാറ യാത്രയിൽ ഒരുക്കിയിരിക്കുന്നത്. 430 രൂപയാണ് യാത്രാ ചെലവ്. ഫോൺ: 9142626278, 0480 2823990.